മെഡിക്കല്‍ പ്രവേശന ബില്ലിനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി: ബില്‍ ഇന്നു ഗവര്‍ണര്‍ക്ക് മുന്നില്‍

single-img
6 April 2018

കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതിയുമായി ഏറ്റുമുട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. കരുണ, കണ്ണൂര്‍ ഓര്‍ഡിനന്‍സ് ഇപ്പോള്‍ ചിലര്‍ എതിര്‍ക്കുന്നത് രാഷ്ട്രീയ സങ്കുചിതത്ത്വം കൊണ്ടാണ്. കുഞ്ഞുങ്ങളുടെ ഭാവിയെ കരുതിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയെങ്കിലും ബില്ലുമായി തത്ക്കാലം മുന്നോട്ട് എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സിനാണ് സ്റ്റേ, ബില്ലിനല്ല എന്ന വിശദീകരണമാണ് സര്‍ക്കാരിനുളളത്. ഇതിനിടെ സ്പീക്കര്‍ ഒപ്പിട്ട ബില്ലിന്റെ പകര്‍പ്പ് നിയമ വകുപ്പിന് കൈമാറി.

മുഖ്യമന്ത്രി കണ്ടശേഷം ഇന്ന് തന്നെ ഇത് ഗവര്‍ണര്‍ക്ക് അയച്ചേക്കും. അതേസമയം ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ബില്‍ തിരിച്ചയക്കാമെന്ന സുപ്രീംകോടതി പരാമര്‍ശം നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ തീരുമാനമാണ് ഇതില്‍ പ്രധാനം.

ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്ലിനെ പരാതിക്കാരായ മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. 4 ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രിം കോടതി സ്വീകരിക്കുന്ന നിലപാടും പ്രധാനമാണ്. ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായാലും സുപ്രീം കോടതിക്ക് നിയമം അസാധുവാക്കാം.