ചെങ്ങന്നൂരില്‍ പണമൊഴുക്കി ബിജെപിയുടെ വോട്ടുപിടിത്തം; നേതൃത്വം നല്‍കുന്നത് ബിജെപി എക്‌സ് സര്‍വീസ് മെന്‍ സെല്‍ ഭാരവാഹി; വീടുകള്‍തോറും നല്‍കുന്നത് 5000 രൂപവരെ

single-img
3 April 2018

തിരഞ്ഞെടുപ്പു കമ്മിഷന്‍ തീയതി പ്രഖ്യാപിക്കാതെ അനിശ്ചിതത്വത്തിലാക്കിയെങ്കിലും ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തീവ്രതക്ക് ഒട്ടും കുറവ് വന്നിട്ടില്ല. മൂന്നാഴ്ചയായി ഒപ്പത്തിനൊപ്പം നീങ്ങുന്ന പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ് മൂന്നു മുന്നണികളും

ഇതിനിടെ ചെങ്ങന്നൂര്‍ പിടിക്കാനായി സകല അടവുകളും പയറ്റുകയാണ് ബിജെപി. വോട്ടു പിടിക്കാന്‍ ബി.ജെ.പി പണമൊഴുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ 2000 മുതല്‍ 5000 രൂപവരെയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കാമെന്ന് വാഗ്ദാനവുമുണ്ടെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിംഗപ്പൂര്‍ ചേമ്പര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബിജെപിയുടെ എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ കണ്‍വീനറുമായ ക്യാപ്റ്റന്‍ കെ എ പിള്ളയുടെ നേതൃത്വത്തിലാണ് വന്‍ തുക കൊണ്ടു വന്ന്, മണ്ഡലത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളില്‍ വിതരണം നടത്തുന്നത്.

തിങ്കളാഴ്ച രാവിലെമുതല്‍ ചെങ്ങന്നൂര്‍ നഗരപരിധിയിലെ 49ാം ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍മലയിലെ വീടുകളില്‍ പണം നല്‍കി. മൂന്നുകോളനികളിലെ സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് പണംനല്‍കിയത്. കുട്ടികള്‍ക്ക് 50മുതല്‍ 200 രൂപവരെ അവധിക്കാലം ആഘോഷിക്കാനും നല്‍കുന്നുണ്ട്.

യുവാക്കള്‍ക്ക് സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് ജോലി വാഗ്്ദാനവുമുണ്ട്. മോഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ മക്കള്‍ക്ക് ജോലി ഉറപ്പാക്കാമെന്നുപറഞ്ഞ് അപേക്ഷാഫോം രക്ഷിതാക്കള്‍ക്ക് കാട്ടിക്കൊടുക്കും.

ഫോം പൂരിപ്പിക്കാന്‍ പിന്നീട് വരാമെന്ന് പറഞ്ഞാണ് ക്യാപ്റ്റന്‍ പിള്ള മടങ്ങുന്നത്. കെഎ പിള്ളയുടെ സിംഗപ്പൂര്‍ ബന്ധവും ബിജെപി ബന്ധവും കാണിക്കുന്ന രണ്ട് വിസിറ്റിങ് കാര്‍ഡുകളും വീടുകളില്‍ നല്‍കി. സംഘമായിട്ടാണ് പോകുന്നതെങ്കിലും വീടുകളിലേക്ക് പിള്ള മാത്രമേ കയറുന്നുള്ളൂ.

ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ താമസക്കാരനോ വോട്ടറോ അല്ല ആരോപണവിധേയനായ പിള്ള. മണ്ഡലത്തിന് പുറത്തുള്ള വ്യക്തി പണപെട്ടിയുമെടുത്ത് വീടുകയറി വോട്ടിന് പണം അഡ്വാന്‍സ് കൊടുക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശബന്ധമുള്ളവര്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ പണം വിതരണം ചെയ്തതിനെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഎം മണ്ഡലം സെക്രട്ടറി എം എച്ച് റഷീദ് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം ബിജെപി പ്രചാരണത്തിന് തുടക്കംകുറിച്ച് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലും വീടുകളില്‍ ജോലിയും പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായവുമൊക്കെ വാഗ്ദാനം ചെയ്തിരുന്നു.