പൊതുപണിമുടക്ക് തുടങ്ങി;വ്യാപാരികളും പങ്കെടുക്കുന്നു.
തിരുവനന്തപുരം: സ്ഥിരം തൊഴിൽ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കു സംസ്ഥാനത്തു തുടങ്ങി. തിങ്കളാഴ്ച അർധരാത്രി വരെയാണു പണിമുടക്ക്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണു 24 മണിക്കൂർ പണിമുടക്ക്.
പൊതുയാത്രാവാഹനങ്ങള്‍ ഒന്നും ഓടുന്നില്ല. വ്യാപാരികളും പണിമുടക്കില്‍ കടകളടച്ച് പങ്കെടുക്കുന്നു. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. ഓട്ടോ-ടാക്സി മേഖല നിശ്ചലമാണ്.വ്യാപാരികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടകളച്ചിട്ടതിനാല്‍ സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതിയാണുള്ളത്..
റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് മെഡിക്കല്‍ കോളേജുകളിലേക്കും മറ്റു ആശുപത്രികളിലേക്കും പോകുന്നവര്‍ക്ക് പോലീസ് വാഹന സൗകര്യം ഏര്‍പ്പെടുത്തി. ചില സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. കൊച്ചിയില്‍ മെട്രോ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് താത്ക്കാലിക ആശ്വാസം പകരുന്നുണ്ട്.
പണിമുടക്കുന്ന തൊഴിലാളികൾ ഇന്നു തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റു ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും മാർച്ചും ധർണയും നടത്തും. സംയുക്ത ട്രേഡ് യൂണിയന്റെ സംസ്ഥാന നേതാക്കൾ വിവിധ ജില്ലകളിൽ പണിമുടക്കിനു നേതൃത്വം നൽകും.