റേഡിയോ ജോക്കിയുടെ കൊലപാതകം ; മുഖ്യപ്രതി അലിഭായ് വിദേശത്തേക്ക് രക്ഷപ്പെട്ടു
തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകത്തിലെ മുഖ്യപ്രതി അലിബായി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ രേഖകൾ പോലീസ് പരിശോധിക്കുകയാണ്. കേസിലെ മറ്റൊരു പ്രതി അപ്പുണ്ണിക്കായും തെരച്ചിൽ തുടരുകയാണ്.
രാജേഷിനെ കൊല്ലനായിരുന്നില്ല, മറിച്ച് കയ്യും കാലും വെട്ടാനായിരുന്നു ക്വൊട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശം ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. രാജേഷുമായി അടുപ്പമുണ്ടായിരുന്ന ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവാണ് ക്വാട്ടേഷന് നല്‍കിയത്. നര്‍ത്തകിയായ യുവതിയുടെ ഭര്‍ത്താവിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് കാഠ്മണ്ഡു വഴി ഇരുവരും ഖത്തറിലേക്ക് കടന്നെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. വിദേശത്തു നിന്നും നാട്ടിൽ എത്തി കൊലപാതകത്തിൽ പങ്കാളികളായെന്ന സംശയത്തെ തുടർന്ന് ഇവർക്കെതിരേ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു.
കേസില്‍ മൂന്ന് പേര് നേരത്തെ അറസ്റ്റിലായിരുന്നു. കേസിലെ രണ്ടു പ്രതികളുടെ ഒളിസങ്കേതത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കായംകുളം സ്വദേശിയായ ക്വട്ടേഷന്‍ സംഘത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വ്യക്തി രാജേഷിന്റെ സ്റ്റുഡിയോയില്‍ കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് എത്തിയിരുന്നു.
രാജേഷിനെ നേരില്‍ കണ്ട് മുഖം കൂടുതല്‍ പരിചിതമാകുന്നതിന് വേണ്ടിയാണ് സ്റ്റുഡിയോയില്‍ എത്തിയത്. രാജേഷിനോട് ഒരു ഡോക്യുമെന്ററി നിര്‍മ്മാണത്തില്‍ സഹായിക്കണമെന്ന് ഇയാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. താന്‍ നാട്ടിലുണ്ടാകില്ല ചെന്നൈയിലേക്ക് പോകുകയാമെന്നുമാണ് രാജേഷ് മറുപടി നല്‍കിയത്. ഡോക്യുമെന്ററി നിര്‍മ്മാണത്തിന്റെ പേരില്‍ രാജേഷിനെ കൂട്ടിക്കൊണ്ടു പോയി കയ്യും കാലും വെട്ടാനായിരുന്നു പദ്ധതി.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂർ ജംഗ്ഷനു സമീപത്തു വച്ചു വെട്ടിക്കൊലപ്പെടുത്തിയത്.