മതവും ജാതിയും രേഖപ്പെടുത്താതെ വിദ്യാലയങ്ങളിൽ പഠിക്കുന്നത് 1234 കുട്ടികൾ മാത്രം

single-img
31 March 2018

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മതരഹിതരായ കുട്ടികളുടെ പുതിയ കണക്കുമായി സംസ്ഥാന സർക്കാർ. 1234 കുട്ടികൾ മാത്രമാണ് മതവും ജാതിയും രേഖപ്പെടുത്താതെ വിദ്യാലയങ്ങളിൽ പഠിക്കുന്നതെന്നാണ് കണക്ക്. ഐടി അറ്റ് സ്കൂൾ ഡയറക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിലവിൽ 1,24,147 വിദ്യാർഥികൾ മതവും ജാതിയും രേഖപ്പെടുത്താതെയാണ് സ്കൂളിൽ ചേർന്നു പഠിക്കുന്നതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി നേരത്തെ നിയമസഭയെ അറിയിച്ചത്. ഐടി അറ്റ് സ്കൂൾ ഡയറക്ടർ അൻവർ സാദത്ത് പുറത്തുവിട്ട കണക്കുകളനുസരിച്ച് മതമില്ലെന്നു രേഖപ്പെടുത്തിയ 1234 കുട്ടികളിൽ 746 പേർ മതവിശ്വാസമില്ലെന്നും 488 പേർ മതം ബാധകമല്ലെന്നും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വിദ്യാഭ്യാസമന്ത്രി പുറത്തുവിട്ട ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ മത, ജാതി രഹിതരെന്ന കണക്ക് വലിയ വാർത്തയായിരുന്നു. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ ചോദ്യങ്ങളുയർന്നപ്പോഴാണ് യഥാർഥ വസ്തുത പുറത്തുവന്നത്. കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന സമ്പൂർണ സോഫ്ട്വെയറിലെ സാങ്കേതിക പിശകുകളാണ് കണക്കുകളിലെ അവ്യക്തതയ്ക്ക് കാരണമായതെന്നായിരുന്നു സർക്കാരിന്‍റെ വിശദീകരണം.