അവസാനിച്ച സാമ്പത്തിക വര്‍ഷത്തിൽ നടന്നത് 12,553 തട്ടിപ്പുകൾ;നഷ്ടം 18170 കോടി
മുംബൈ: 2017ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിങ് മേഖലയില്‍ നടന്നത് 18,170 കോടി രൂപയുടെ തട്ടിപ്പ്. മൊത്തം തട്ടിപ്പുകളുടെ എണ്ണമാകട്ടെ 12,553 ഉം.ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് ബാങ്ക് ഓഫ് മഹാരാഷ്ട്രയിലാണ്. 3,893 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്കിനാണ് തട്ടിപ്പില്‍ രണ്ടാം സ്ഥാനം. 3359 കേസുകളാണ് ഐസിഐസി ബാങ്കിനുളളത്. തൊട്ട് പിന്നാലെ 2,310 കേസുകളോടെ എച്ച്ഡിഎഫ്‌സി ബാങ്കുമുണ്ട്.
ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ അഡൈ്വസറി സര്‍വീസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
തുകയുടെ വലിപ്പം നോക്കിയാൽ പഞ്ചാബ് നാഷനൽ ബാങ്ക് (2810 കോടി) ആണ് ഒന്നാമത്. ബാങ്ക് ഓഫ് ഇന്ത്യ (2770 കോടി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (2420 കോടി), ബാങ്ക് ഓഫ് മഹാരാഷ്ട്ര (2041 കോടി) എന്നിവ പിന്നാലെ.
നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും നടത്തിയ 13,000 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെയാണു ബാങ്കിങ് മേഖലയില്‍ നടന്ന കൂടുതൽ തട്ടിപ്പുകൾ പുറത്ത് വന്നത്.