രാമന്റെ പ്രതിമ നിര്‍മാണത്തിന് 330 കോടി രൂപ കോര്‍പ്പറേറ്റുകളോട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് യോഗി ആദിഥ്യനാഥ്

single-img
30 March 2018

രാമന്റെ പ്രതിമ നിര്‍മിക്കാനായി കോര്‍പ്പറേറ്റുകളോട് 330 കോടി രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ സരയൂ നദിതീരത്താണ് യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയായ രാമന്റെ പ്രതിമ നിര്‍മിക്കാന്‍ പോകുന്നത്.

കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താനുള്ള അവസരങ്ങള്‍ അറിയിക്കുന്ന ബുക്ക്‌ലെറ്റ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ടൂറിസം വകുപ്പ് പുറത്തിറക്കിയിരുന്നു. ഇതിലാണ് യോഗിയുടെ ആവശ്യം.

എന്നാല്‍, യോഗിയുടെ നീക്കത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. സ്‌കൂളുകള്‍ക്കും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുമാണ് മുമ്പ് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് ജുഹി സിങ് പറഞ്ഞു.

താങ്കളുടെത് ഒരു വലിയ പാര്‍ട്ടിയല്ലേയെന്നും ഫണ്ട് കോര്‍പറേറ്റുകളോട് നേരിട്ട് ചോദിച്ചുകൂടെയെന്നും ജുഹി ചോദിച്ചു. എന്നാല്‍, രാജ്യത്തിന്റെ പലയിടങ്ങളിലും ഇത്തരം കാര്യങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം.

ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മിക്കുന്നതിനായി രാജ്യത്തെ പ്രധാന ഓയില്‍ കമ്പനി കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നും 121 കോടി രൂപ നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.