കോണ്‍ഗ്രസിന് രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനവും നഷ്ടപ്പെട്ടേക്കും: പാര്‍ലമെന്റിലെ സുപ്രധാന പദവികളില്‍ ഇനി കോണ്‍ഗ്രസ് സാന്നിധ്യമുണ്ടാവില്ല

single-img
29 March 2018

പാര്‍ലമെന്റിലെ സുപ്രധാന പദവികളില്‍ ഇനി കോണ്‍ഗ്രസ് സാന്നിധ്യമുണ്ടാവില്ല. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ അംഗത്വം ജൂലായില്‍ അവസാനിക്കുന്നതോടെയാണ് കോണ്‍ഗ്രസിന്റെ പദവികള്‍ അവസാനിക്കുന്നത്. നിലവില്‍ രാജ്യസഭാ ഉപാധ്യക്ഷ പദവി മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ലോക്‌സഭാ സ്പീക്കറും ഡെപ്യുട്ടി സ്പീക്കറും രാജ്യസഭാ ചെയര്‍മാനും എന്‍.ഡി.എ പ്രതിനിധികളാണ്.

ജൂലായില്‍ കുര്യന്‍ വിരമിക്കുമ്പോള്‍ കോണ്‍ഗ്രസിതര എം.പി ആയിരിക്കും രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തെത്തുക എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായായിരിക്കും പാര്‍ലമെന്റിലെ പ്രധാന നാല് പദവികളില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാതെ വരുന്നത്.

കഴിഞ്ഞ 41 വര്‍ഷമായി കോണ്‍ഗ്രസാണ് ഈ പദവി വഹിച്ചു വരുന്നത്. 1977ല്‍ കോണ്‍ഗ്രസ് നേതാവ് രാംനിവാസ് മിര്‍ദ്ധയുടെ കാലം മുതലാണ് രാജ്യസഭയുടെ ഉപാദ്ധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന്റെ എം.പിമാര്‍ക്ക് ലഭിച്ചു തുടങ്ങിയത്. 2002ല്‍ ബി.ജെ.പിയുടെ ഭൈരോണ്‍ സിംഗ് ഷെഖാവത്ത് ഉപരാഷ്ട്രപതി ആയതിന് ശേഷവും ഈ രീതി തുടര്‍ന്നു. ഉപരാഷ്ട്രപതിയാണ്, പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷന്‍.

അതേസമയം, രാജ്യസഭയില്‍ ഭരണകക്ഷിയായ എന്‍.ഡി.എയ്ക്ക് മതിയായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യമാണെങ്കില്‍ പല തന്ത്രങ്ങള്‍ക്കൂം സഭ സാക്ഷിയാകും. കോണ്‍ഗ്രസിന് പദവി ലഭിക്കാതിരിക്കാന്‍ എന്‍.ഡി.എ സഖ്യത്തിന് പുറത്തുള്ള മറ്റേതെങ്കിലും കക്ഷിക്ക് ഉപാധ്യക്ഷ സ്ഥാനം നല്‍കാനും ഇടയുണ്ട്.

2014ല്‍ ലോക്‌സഭയിലെ ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കാതിരിക്കാന്‍ എഐഎഡിഎംകെക്ക് പദവി നല്‍കിയ എന്‍.ഡി.എ ഈ നീക്കം തന്നെ രാജ്യസഭയിലും പുറത്തെടുത്തേക്കുമെന്നാണ് സൂചന. സാധാരണയായി ഭരണകക്ഷിയില്‍ നിന്നാണ് ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും (ഉപരാഷ്ട്രപതി) വരുന്നത്.

പ്രതിപക്ഷത്തിന് ഡെപ്യുട്ടി സ്പീക്കറേയും ഡെപ്യുട്ടി ചെയര്‍മാനേയും നാമനിര്‍ദേശം ചെയ്യാന്‍ അവകാശമുണ്ട്. 2004ലെ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പിയുടെ ചരണ്‍ജിത് സിംഗ് അതവാള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു. 2009ല്‍ കരിയ മുണ്ടയും ഈ പദവിയില്‍ എത്തി. എന്നാല്‍ രാജ്യസഭ ചെയര്‍മാനും ഉപാധ്യക്ഷനും കോണ്‍ഗ്രസിന്റെ തന്നെ പ്രതിനിധികളായിരുന്നു.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സഖ്യ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതിനും എഐഎഡിഎംകെ പോലെയുള്ള കക്ഷികളെ മുന്നണിയോട് അടുപ്പിക്കുന്നതിനും രാജ്യസഭാ ഉപാധ്യക്ഷ പദവി ബി.ജെ.പി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനം എം. തമ്പിദുരൈയ്ക്ക് നല്‍കിയത് എഐഎഡിഎംകെയ്ക്കുള്ള നല്ലൊരു സന്ദേശമായിരുന്നു.

സര്‍ക്കാരിനെതിരെ ഇപ്പോള്‍ ലോക്ഭസയില്‍ വന്ന അവിശ്വാസ പ്രമേയ നോട്ടീസുകള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിയാത്ത വിധത്തില്‍ സഭ സ്തംഭിപ്പിക്കുന്ന എഐഎഡിഎംകെയുമാണ്. തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കുന്നതിന് എഐഎഡിഎംകെയെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി തുടര്‍ന്നുവരുന്നതും.