പ്രധാനമന്ത്രിയുടെ നമോ ആപ്പ് ഫെയ്‌സ്ബുക്കിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു

single-img
27 March 2018

വിവാദമായ നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നത് 22 ഇനം വിവരങ്ങള്‍. ഫോട്ടോകള്‍, ഫോണ്‍ റെക്കോര്‍ഡ്, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. പേടിഎം, ആമസോണ്‍ അടക്കമുള്ള പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ആപ്പുകള്‍ പോലും ആവശ്യപ്പെടാത്ത വിവരങ്ങളാണ് സേവനം ലഭ്യമാക്കാനായി നമോ ആപ്പ് ചോദിക്കുന്നത്.

സേവനം ലഭ്യമാക്കാനായി ആമസോണ്‍ ആപ്പ് ആവശ്യപ്പെടുന്നത് 17 തരം വിവരങ്ങള്‍ മാത്രം, പേടിഎം ആപ്പ് ചോദിക്കുന്നത് ഇതുപത്തിഅഞ്ചും ഡല്‍ഹി പോലീസ് ആപ്പ് ആവശ്യപ്പെടുന്നത് 26 ഉം തരം വിവരങ്ങള്‍. വിവരങ്ങള്‍ നേടുക വഴി കച്ചവട താല്‍പര്യമുള്ളതും അല്ലാത്തതുമായ വിപുലമായ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഈ ആപ്പുകള്‍ ലഭ്യമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ആപ്പുകള്‍ പോലും ആവശ്യപ്പെടാത്ത നിര്‍ണ്ണായ വിവരങ്ങള്‍ മോദി ആപ്പ് ചോദിക്കുന്നത്.

നമോ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നല്‍കുന്നതിന് പുറമേ പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കാനുമുള്ള അവസരമൊരുക്കുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് അനായാസം ചോര്‍ത്താനാകുമെന്ന കാര്യം പുറത്തായതോടെ മോദി ആപ്പ് കഴിഞ്ഞ ദിവസം പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തിയിരുന്നു.

‘മെച്ചപ്പെട്ട ഉപയോഗം’ എന്ന ലക്ഷ്യത്തോടെ ചില ഉപഭോക്തൃ വിവരങ്ങള്‍ മൂന്നാമതൊരു പാര്‍ട്ടിക്ക് കൈമാറും എന്നതായിരുന്നു മാറ്റം. പേര്, ഇമെയില്‍, മോബൈല്‍ ഫോണ്‍ നമ്പര്‍, ഉപയോഗിക്കുന്ന ഫോണിന്റെ വിശദാംശങ്ങള്‍, ലൊക്കേഷന്‍, സേവനദാതാക്കളുടെ വിവരം എന്നിവയാണ് ഇത്തരത്തില്‍ ശേഖരിക്കുന്നത്.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, കോണ്ടാക്റ്റ് വിവരങ്ങള്‍ എന്നിവ രഹസ്യമായ് സൂക്ഷിക്കുന്നതാവും. നിങ്ങളുമായ് ബന്ധപ്പെടുവാന്‍ മാത്രമാണ് ആ വിവരങ്ങള്‍ ശേഖരിക്കുന്നത്. അത് മൂന്നാമാതൊരു കക്ഷിക്ക് കൈമാറുന്നതല്ല. ആദ്യത്തെ പോളിസില്‍ പറയുന്നു. ബിജെപി ഐടി സെല്‍ മുഖ്യന്‍ അമിത് മാളവീയയെ ഇതിനെക്കുറിച്ച് തിരക്കാന്‍ ബന്ധപ്പെട്ടപ്പോള്‍ ഇതുമായ് ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

നമോ ആപ്പിലൂടെ ശേഖരിക്കുന്ന വിവരം മൂന്നാമതൊരു കക്ഷിക്ക് കൈമാറുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ ഗൂഗിള്‍ അനലറ്റിക്‌സിന് സമാനമായ സര്‍വീസുമായ് മാത്രമാണ് വിവരം പങ്കുവെക്കുന്നത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഈ വിവരങ്ങള്‍ ഈ മൂന്നാംകക്ഷി ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനാണ് ഇത് ഉപയോഗിക്കുന്നത്. ഓരോരുത്തരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ആപ്പില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം വരെ ബിജെപിയുടെ ആസ്ഥാനമായ് പ്രവര്‍ത്തിച്ചുപോന്ന ഭാരതീയ ജനതാ പാര്‍ട്ടി, 11അശോക് റോഡ്, ന്യൂഡല്‍ഹി എന്ന വിലാസത്തിലാണ് ആപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലുകളിലൂടെയാണ് നാമോ ആപ്പ് പ്രചരിപ്പിക്കുന്നത്. കൊല്ലവര്‍ഷ പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ എന്ന പേരില്‍ ഈയടുത്ത് ഇറങ്ങിയ എക്‌സാം വാരിയര്‍സ് എന്ന പുസ്തകത്തിലടക്കം നാമോ ആപ്പ് ഉപയോഗിക്കാനുള്ള പ്രചരണമുണ്ട്.

പ്രധാനമന്ത്രിക്ക് സംവേദിക്കാന്‍ എന്ന ഉദ്ദേശത്തില്‍ പതിമൂന്ന് ലക്ഷം എന്‍സിസി കാഡറ്റുകളുടെ വിവരം ശേഖരിച്ചതായ് മാര്‍ച്ച് 23ന് ദ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാഡറ്റുകള്‍ തങ്ങളുടെ ഫോണില്‍ നരേന്ദ്ര മോദി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം എന്നായിരുന്നു എന്‍സിസി ഡയറക്ടര്‍ ജനറല്‍ സംസ്ഥാന ഡയറക്ടരേറ്റുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
ആപ്പിന് കീഴിലായി നല്‍കിയിരിക്കുന്ന വിശദാംശങ്ങളില്‍ നമോ ആപ്പിന് യാതൊരു അനുമതിയും നിര്‍ബന്ധമല്ല എന്ന് അവകാശപ്പെടുന്നുണ്ട്.