പന്തില്‍ കൃത്രിമം കാട്ടിയ നാണക്കേടിന് പിന്നാലെ ഓസ്ട്രേലിയക്ക് കനത്ത തോല്‍വി
പന്തിൽ കൃത്രിമം കാട്ടി വിവാദത്തിൽ അകപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനു മത്സരത്തിലും തിരിച്ചടി. കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക 322 റണ്‍സിനു പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 430 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് കേവലം 107 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക പരന്പരയിൽ 2-1ന് മുന്നിലെത്തി.
ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സില്‍ അഞ്ചും വിക്കറ്റുകള്‍ നേടിയ മോണ്‍ മോര്‍ക്കലാണ് മത്സരത്തില്‍ ഓസ്ട്രേലിയയുടെ മുനയൊടിച്ചത്. ബാന്‍ക്രോഫ്റ്റ്, വാര്‍ണര്‍, മാര്‍ഷ് എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ.
രണ്ട് ഇന്നിങ്സുകളിലും ടിം പെയിനാണ് പുറത്താകാതെ നിന്നത്. പെയിനാണ് അടുത്ത മത്സരങ്ങളില്‍ സ്മിത്തിന് പകരം ഓസ്ട്രേലിയയെ നയിക്കുക. പ്ലെയര്‍ ഓഫ് ദി മാച്ചായി മോണ്‍ മോര്‍ക്കലിനെയാണ് തിരഞ്ഞെടുത്തത്.
നേരത്തെ, 238/5 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 373 നേടി എല്ലാവരും പുറത്തായി. ഓസീസിന് 430 റണ്‍സിന്റെ കൂറ്റൻ ലക്ഷ്യമാണ് ഓസീസിനു മുന്നിൽ ആതിഥേയർ ഉയർത്തിയത്. എയ്ഡൻ മാർക്രത്തിനു പുറമേ എ.ബി.ഡിവില്ല്യേഴ്സ്(63), ക്വിന്റണ്‍ ഡി കോക്ക്(65), വെറോണ്‍ ഫിലാൻഡർ(52*) എന്നിവർ അർധസെഞ്ചുറി നേടി. മാർക്രം 84 റണ്‍സ് നേടി. ഓസീസിനായി ഹേസൽവുഡ്, ലിയോണ്‍, പാറ്റ് കുമ്മിൻസ് എന്നിവർ മൂന്നു വിക്കറ്റ് നേടി.
430 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ബാൻക്രോഫ്റ്റ്(26), ഡേവിഡ് വാർണർ(32) എന്നിവർ ചേർന്നു ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് കൂട്ടത്തകർച്ച നേരിട്ടു. ഓപ്പണിംഗ് വിക്കറ്റിൽ 57 റണ്‍സ് കൂട്ടിച്ചേർത്ത ഓസീസിനു തുടർന്നുള്ള ഒന്‍പതു വിക്കറ്റ് വെറും 50 റണ്‍സിനു നഷ്ടപ്പെടുകയായിരുന്നു. ടിം പെയ്ൻ(16) മാത്രമാണ് വാർണർക്കും ബാൻക്രോഫ്റ്റിനും പുറമേ ഓസീസ് നിരയിൽ രണ്ടക്കം കണ്ടത്. അഞ്ചു വിക്കറ്റ് നേടിയ മോർക്കലിനു പുറമേ മഹാരാജ് രണ്ടും റബാദ ഒന്നും വിക്കറ്റ് നേടി.
ടെസ്റ്റിന്റെ മൂന്നാം ദിനം പന്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് ഓസീസ് താരങ്ങൾ വിവാദത്തിൽ അകപ്പെട്ടിരുന്നു. ഓപ്പണിംഗ് ബാറ്റ്സ്മാൻ ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടിയത് നായകൻ സ്റ്റീവ് സ്മിത്ത് തുറന്നുസമ്മതിച്ചു. പിന്നാലെ സ്മിത്ത് നായകസ്ഥാനവും ഒഴിഞ്ഞു. സ്മിത്തിനും ബാൻക്രോഫ്റ്റിനുമെതിരേ ഐസിസി നടപടി സ്വീകരിച്ചിരുന്നു.