മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തം: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപകന്‍ എംഎം അക്ബര്‍ അറസ്റ്റില്‍

single-img
25 February 2018

ഹൈദരാബാദ്: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിച്ചിച്ചെന്ന കേസില്‍ പീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂളുകളുടെ സ്ഥാപകനും മുജാഹിദ് പ്രഭാഷകനുമായ എം.എം. അക്ബര്‍ പിടിയില്‍. വിദേശത്തു നിന്ന് എത്തിയപ്പോള്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.

കൊച്ചി പൊലീസ് നല്‍കിയ ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്നാണ് നടപടി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും, സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് അക്ബറിനെതിരെ കേസെടുത്തിരുന്നു.

സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് 2009 മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. സിബിഎസ്ഇ സ്‌കൂളില്‍ പ്രധാനമായും മതപഠനമാണ് നടക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംഎം അക്ബറിന്റെ പീസ് ഫൗണ്ടേഷന്റെ കീഴില്‍ കേരളത്തില്‍ തന്നെ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ തയാറാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്‍.സി.ഇ.ആര്‍ ടിയോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആര്‍.ടി.യോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.