പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ വളപ്പില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി

single-img
23 February 2018

മധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വളപ്പില്‍ തലയറത്തുകൊന്നു. അനുപ്പുര്‍ ജില്ലയിലെ കോത്മയിലായിരുന്നു സംഭവം. പൂജ പാനിക് എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബയോളജി പ്രക്ടിക്കല്‍ ക്ലാസിനായി സ്‌കൂളില്‍ എത്തിയതായിരുന്നു പൂജ.

ഉച്ചയ്ക്കു 12.30ന് സ്‌കൂളിലേക്ക് പ്രവേശിച്ച പൂജയെ പിന്നാലെയെത്തിയ അക്രമി വെട്ടുകയായിരുന്നു. പിന്നില്‍നിന്നും കഴുത്തിലാണ് വെട്ടിയത്. മൂന്നുതവണ ഇയാള്‍ വെട്ടി. പിന്നീട് ഇയാള്‍ വാള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. അക്രമകാരി ആരാണെന്ന് വ്യക്തമല്ല.

സ്‌കൂള്‍ പരിസരത്ത് ഒരു ആവശ്യത്തിനായി എത്തിയ മുന്‍ അധ്യാപകന്‍ മാത്രമാണ് കൊടുംക്രൂരതയ്ക്കു സാക്ഷിയായി ഉണ്ടായിരുന്നത്. അദ്ദേഹം ബഹളംകൂട്ടി ആളുകളെ അറിയിച്ചു. സംഭവ സ്ഥലത്തുതന്നെ പൂജ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൂജയ്ക്ക് നേരത്തെ പൂവാലന്മാരുടെ ശല്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് മുന്‍ നിര്‍ത്തിയാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.