‘‘കള്ളനെന്ന് വിളിച്ചു; ഏഴ് പേര്‍ ചേര്‍ന്ന് തല്ലിച്ചതച്ചു’’; മധുവിന്‍െറ മൊഴി പുറത്ത്

single-img
23 February 2018


പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്ന ആദിവാസി യുവാവിന്‍െറ മൊഴി ഉള്‍പ്പെടുന്ന എഫ്.ഐ.ആര്‍. പുറത്ത്. നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച കാര്യങ്ങള്‍ വിവരിക്കുന്നതാണ് മധു മരിക്കുന്നതിന് മുമ്പ് നല്‍കിയ മൊഴി. പ്രധാനമായും ഏഴുപേരാണ് തന്നെ തല്ലിയതെന്ന് മധു പോലീസിനോട് പറഞ്ഞു. ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നിവരുടെ പേര് മൊഴിയിലുണ്ട്. ഇവരില്‍ ഹുസൈനെയും കരീമിനെയും പോലീസ് അറസ്റ്റ് ചെയ്തു. കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്നവരുടെയും തല്ലിയവരുടെയും പേരുകളാണ് മധു പറഞ്ഞത്. കള്ളന്‍ എന്ന് വിളിച്ചാണ് തല്ലുകയും ചവിട്ടുകയും ചെയ്തതെന്ന് മൊഴിയില്‍ വ്യക്തമായി മധു പറഞ്ഞിട്ടുണ്ട്. പോലീസിന് ഈ മൊഴി നല്‍കി അധികം വൈകാതെയാണ് മധു മരിച്ചത്.

അതേസമയം, പ്രതിഷേധത്തെ ത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ശനിയാഴ്ചത്തേക്ക് മാറ്റി. അട്ടപ്പാടിയില്‍ ആദിവാസി സംഘടനകളും മധുവിന്‍െറ ബന്ധുക്കളും ശക്തമായ പ്രതിഷേധം നടത്തുകയാണ്. പ്രതികളെ മുഴുവന്‍ പിടിച്ചതിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതി എന്ന ആവശ്യമുയര്‍ത്തി ആംബുലന്‍സ് തടയുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം തിരിച്ചറിയുന്നതിനായി സംഘടന പ്രതിനിധികള്‍ക്ക് മുന്നില്‍ എത്തിക്കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് ആംബുലന്‍സ് വിട്ടത്. തൃശൂരിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.

കേസില്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷനും ശക്തമായി ഇടപെട്ടുകഴിഞ്ഞു. കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. ആവശ്യമെങ്കില്‍ കേരളത്തില്‍ സന്ദര്‍ശനവും നടത്തും.