സൂപ്പര്‍ മോഡലിന്‍െറ ഒരൊറ്റ ട്വീറ്റ്; സ്നാപ് ചാറ്റിന് നഷ്ടം 1.3 ബില്യണ്‍ ഡോളര്‍

single-img
23 February 2018


ഒരു ട്വീറ്റിന്‍െറ വിലയെത്ര? സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ സ്നാപ് ചാറ്റിനോടാണ് ഈ ചോദ്യമെങ്കില്‍ 1.3 ബില്യണ്‍ ഡോളര്‍ അഥവാ 8400 കോടി രൂപ എന്നായിരിക്കും ഉത്തരം. കാരണം ഒരൊറ്റ ട്വീറ്റ് കാരണം നിമിഷങ്ങള്‍ക്കകം അവര്‍ക്ക് നഷ്ടപ്പെട്ട തുകയാണത്. അമേരിക്കന്‍ റിയാലിറ്റി ടിവി താരവും സൂപ്പര്‍ മോഡലുമായ കൈലി ജെന്നറിന്‍െറ ട്വീറ്റാണ് സ്നാപ് ചാറ്റിന് ഓര്‍ക്കാപ്പുറത്തെ അടിയായത്.

‘‘സ്നാപ് ചാറ്റ് ഇപ്പോള്‍ ഉപയോഗിക്കാത്ത വേറെ ആരെങ്കിലും ഉണ്ടോ അതോ ഞാന്‍ മാത്രമാണോ… ഇത് വളരെ സങ്കടകരമാണ്.’’ -കൈലി ജെന്നറിന്‍െറ ഈ ട്വീറ്റ് എത്തി അധികം വൈകിയില്ല സ്നാപ് ചാറ്റിന്‍െറ ഷെയര്‍ മൂല്യം മൂക്കും കുത്തിവീണു എന്ന് പറഞ്ഞാല്‍ മതി. സ്നാപ് ചാറ്റില്‍ പുതിയ മാറ്റങ്ങളാണ് താരത്തിന് ‘പിടിക്കാതെ’ വന്നത്. 24.5 ദശലക്ഷം ഫോളോവര്‍മാരുള്ള കൈലിയുടെ ട്വീറ്റ് വന്നതോടെ വാള്‍സ്ട്രീറ്റില്‍ സ്നാപ് ചാറ്റ് ഓഹരികള്‍ തറപറ്റി. എട്ട് ശതമാനം വരെ വീണ ഓഹരി മൂല്യം ക്ളോസ് ചെയ്യുമ്പോള്‍ ആറു ശതമാനം താഴ്ചയിലായിരുന്നു. 17 ഡോളറിന് അടുത്താണ് ഇപ്പോള്‍ സ്നാപ് ചാറ്റ് ഓഹരിയുടെ വില. കമ്പനി ആദ്യമായി ഓഹരി വിപണിയില്‍ ഇറങ്ങിയപ്പോഴുള്ള അതേ വിലയാണിത്.

ഫെയ്സ്ബുക്കിന്‍െറ ഫോട്ടോ ഷെയറിങ് സൈറ്റായ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വന്‍ ഭീഷണിയാണ് സ്നാപ് ചാറ്റ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ കാര്യത്തില്‍. പുതിയ ഡിസൈന്‍ കൂടി നടപ്പാക്കിയതോടെ ഉപയോക്താക്കളുടെ ഭാഗത്ത് നിന്ന് വന്‍പ്രതിഷേധമാണ് ഉണ്ടാകുന്നത്. നിക്ഷേപകര്‍ ആശങ്കയില്‍ നില്‍ക്കവേയാണ് എരിതീയില്‍ എണ്ണയൊഴിച്ച് കൈലി ട്വീറ്റ് ചെയ്തത്. സംഭവം കൈവിട്ട് പോയി എന്ന് വന്നതോടെ താരം പുതിയ ട്വീറ്റുമായെത്തി, ‘എന്നാലും എനിക്ക് നിന്നെ ഇഷ്ടമാണ് സ്നാപ്… എന്‍െറ ആദ്യ പ്രണയമേ..’ പക്ഷേ, അപ്പോഴേക്കും കരകയറാനാകാതെ സ്നാപ് ചാറ്റ് വീണുപോയിരുന്നു.

അമേരിക്കയിലെ കര്‍ദാഷിയന്‍ താരകുടുംബത്തിലെ ഇളമുറക്കാരിയാണ് കൈലി ജെന്നര്‍. പ്രശസ്ത റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന്‍െറ അര്‍ധസഹോദരി കൂടിയായ കൈലി, കോടികള്‍ മൂല്യമുള്ള സെലിബ്രിറ്റിയാണ്.