‘‘മോഷ്ടാവെങ്കില്‍ വിശപ്പടക്കാനായി ആ സ്ഥിതിയില്‍ മധു എങ്ങനെ എത്തി?’’

single-img
23 February 2018


തിരുവനന്തപുരം: അട്ടപ്പാടിയില്‍ മധു എന്ന ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഡോ. ജേക്കബ് തോമസിന്‍െറ രൂക്ഷപ്രതികരണം. വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാകുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്ത ജനത്തെ ഭരിക്കുന്നു എന്നാണ് ഫെയ്സ്ബുക്കിലെ കുറിപ്പില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്.

‘‘പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണെന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു.’’-ജേക്കബ് തോമസ് പറയുന്നു. മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് മധു എങ്ങനെ എത്തി എന്നും അദ്ദേഹം ചോദിക്കുന്നു. അഴിമതിയെ തുടര്‍ന്ന് പുറത്തായ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമയുടെ ഭരണവും വിക്ടര്‍ ഹ്യൂഗോയുടെ കഥാപാത്രം ജീന്‍ വാല്‍ ജീനുമെല്ലാം പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

അഴിമതിയും അസമത്വവും: കേരളമോഡൽ
…………………………
2017 ലെ ആഗോള അഴിമതി സൂചികയും അസമത്വ സൂചികയും സദ്ഭരണ സൂചികയും വിരൽചൂണ്ടുന്നത് അഴിമതിയുടെ ഭയാനക ഫലങ്ങളിലേക്കാണ്. State capture അഥവാ പണമുള്ളവൻ ഭരണത്തിൽ കാര്യക്കാരനാവുന്നതിനെപ്പറ്റിയായിരുന്നു സമീപകാല ഗവേഷണങ്ങൾ ഏറെയും. ഒരു ഇന്ത്യൻ വ്യവസായിക്കു വേണ്ടി ഭരണ നയങ്ങൾ പാകപ്പെടുത്തിയതും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ഇഷ്ടക്കാർക്ക് കട്ടുമുടിക്കാൻ അവസരമൊരുക്കിയതുമെല്ലാം പഠനവിധേയമായി. ധനികൻ ഭരണത്തിന്റെ ഗുണഫലങ്ങൾ പിടിച്ചെടുക്കുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമേറുന്നു. ഈ അന്തരം ആളോഹരി വരുമാനത്തിൽ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രതിഫലിക്കും. പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം, എന്നു തുടങ്ങി മനുഷ്യന്റെ സാമൂഹ്യാവബോധത്തെ പ്പോലും ബാധിക്കും സ്റ്റേറ്റ് കാപ്ച്ചർ. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കിൽ വിശപ്പടക്കാൻ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരൻ എങ്ങനെ എത്തി ? വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാവുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വിശപ്പടക്കാൻ അപ്പക്കഷണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീൻ വാൽജീന്റെ കഥ വിക്ടർ ഹ്യൂഗോ എഴുതിയിട്ട് 156 വർഷമായി. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെ യും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികൾക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാൻ കൗതുകം . (ഡോ. ജേക്കബ് തോമസ്‌)