പതിനെട്ടുകാരിയായ ദളിത് യുവതിയെ പാടത്ത് ജീവനോടെ കത്തിച്ചു

single-img
23 February 2018

ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയായ ദളിത് യുവതിയെ ജീവനോടെ കത്തിച്ചു. യുന്നാവോ ജില്ലയിലെ ബാരാ സഗ്‌വാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ലക്‌നൗ നഗരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ മാറിയാണ് യുന്നാവോ ജില്ല.

പ്രദേശത്തെ നെല്‍പാടത്താണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങുവാനായി സൈക്കിളില്‍ പോയതായിരുന്നു പെണ്‍കുട്ടി. ഏറെനേരം വൈകിയിട്ടും പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

പെണ്‍കുട്ടിക്കുനേരെ പെട്രോള്‍ ബോട്ടില്‍ എറിഞ്ഞ ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. എന്നാല്‍ കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കൊല നടത്താനുള്ള കാരണവും വ്യക്തമായിട്ടില്ലെന്ന് ബാരാ സഗ്‌വാര്‍ പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികെ ഒഴിഞ്ഞ തീപ്പെട്ടികൂടും പെട്രോള്‍ കാനും കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പുഷ്പാഞ്ചലി പറഞ്ഞു.