ആകാശും രജിനും നിരപരാധികള്‍; കൃത്യം നടന്നപ്പോള്‍ ഇരുവരും ക്ഷേത്രത്തില്‍: പൊലീസ് കുടുക്കിയതാണെന്ന് ആകാശ് തില്ലങ്കേരിയുടെ അച്ഛന്‍

single-img
22 February 2018

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പൊലീസ് പിടികൂടിയ ആകാശ് തില്ലങ്കേരിയും രജിന്‍ രാജും നിരപരാധികളാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി. കൊലപാതകം നടക്കുമ്പോാള്‍ ഇരുവരും ക്ഷേത്രത്തിലായിരുന്നെന്നും പൊലീസ് വിളിച്ച പ്രകാരം സ്റ്റേഷനിലേക്കു പോകുംവഴിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മകനെ പൊലീസ് കുടുക്കിയതാണ്, അല്ലാതെ പ്രചരിക്കുന്നത് പോലെ ഇരുവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നില്ല. സംഭവത്തിന് പിന്നാലെ പാര്‍ട്ടിയെ സമീപിച്ചു. കോടതിയില്‍ പോയി നിരപരാധിത്വം തെളിയിക്കാനാണ് പാര്‍ട്ടി പറഞ്ഞത്. ബോംബ് കേസില്‍ ബി.ജെ.പി പ്രചാരണം മൂലമാണ് ആകാശ് ഒളിവില്‍ പോയതെന്നും രവി പറഞ്ഞു.

അതേസമയം പിടിയിലായവര്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് തന്നെയാണ് പൊലീസ് ഭാഷ്യം. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്നും ഇതിന് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അനുമതി ഉണ്ടായിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പടെ പതിനൊന്നോളം കേസുകളില്‍ പ്രതികളാണ് പിടിയിലായ ആകാശും രജിനും. എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തില്‍ ഷുഹൈബ് ഇടപെട്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.