തട്ടിപ്പിലും വഞ്ചനയിലും പെടാതിരിക്കാൻ ബാങ്കൾക്ക് മുന്നറിയിപ്പ് നൽകിയതായി ആർ.ബി.ഐ
ബാങ്കുകൾ തട്ടിപ്പിലും വഞ്ചനയിലും പെടാതിരിക്കാൻ പലവട്ടം മുന്നറിയിപ്പ് നല്കിയിതായി റിസർവ് ബാങ്ക്. പണകൈമാറ്റത്തിനുള്ള വാർത്താവിനിമയ സംവിധാനമായ സ്വിഫ്റ്റിന്റെ അപായത്തെപ്പറ്റിയും പലവട്ടം മുന്നറിയിപ്പ് നല്കി. എന്നാൽ, ഈ നിർദേശങ്ങൾ പാലിക്കുന്നതിൽ എല്ലാ ബാങ്കുകളും ഒരേപോലെ ജാഗ്രത കാണിച്ചില്ലെന്നു റിസർവ് ബാങ്ക് ഇന്നലെ പത്രക്കുറിപ്പിൽ പറഞ്ഞു.
സൈബർ ചതികളും സ്വിഫ്റ്റിനെ ദുരുപയോഗിക്കാനുള്ള സാധ്യതകളും വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. 2016 ഓഗസ്റ്റ് മുതൽ മൂന്നുവട്ടം മുന്നറിയിപ്പുകൾ നല്കി. അപായസാധ്യത ഒഴിവാക്കാൻ വേണ്ട നടപടികൾ വിശദമായി നിർദേശിക്കുകയും ചെയ്തിരുന്നു: പത്രക്കുറിപ്പിൽ പറയുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിലെ (പിഎൻബി) 11,384 കോടി രൂപയുടെ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് പരാജയപ്പെട്ടെന്നു കാണിച്ചു ധനമന്ത്രാലയത്തിലെ ധനകാര്യ സർവീസസ് സെക്രട്ടറി റിസർവ് ബാങ്കിനു കത്തയച്ചതായി റിപ്പോർട്ടുണ്ട്. ഗവൺമെന്റോ ബാങ്കോ അതു സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ റിസർവ് ബാങ്ക് പത്രക്കുറിപ്പ് ഇറക്കിയതു റിപ്പോർട്ടുകളെ ശരിവയ്ക്കുന്നതായി. ബാങ്കിംഗിന്റെ നിയന്ത്രണവും മേൽനോട്ടവും വഹിക്കുന്ന റിസർവ് ബാങ്ക് അക്കാര്യങ്ങളിൽ പരാജയപ്പെട്ടെന്നാണു കത്തിൽ കുറ്റപ്പെടുത്തിയിരുന്നത്. തങ്ങൾ യഥാസമയം മുന്നറിയിപ്പും പ്രവർത്തന മാർഗരേഖയും നല്കിയെങ്കിലും എല്ലാ ബാങ്കുകളും അവ പാലിച്ചില്ലെന്നാണു റിസർവ് ബാങ്ക് ഇന്നലെ പറഞ്ഞത്. സമയബന്ധിതമായി അവ പാലിക്കാൻ ഇന്നലെ ആവശ്യപ്പെട്ടിട്ടുണ്ട്.
പിഎൻബി തട്ടിപ്പ് പുറത്തുവന്നശേഷം ഇന്നലെ ആദ്യമായി പ്രതികരിച്ച കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയും റിസർവ് ബാങ്കിനെ കുറ്റപ്പെടുത്തി. മേൽനോട്ട ചുമതലയുള്ള ഏജൻസികൾ തട്ടിപ്പുകൾ കണ്ടെത്താനും മുളയിലേ നുള്ളാനുമുള്ള സംവിധാനം ഉണ്ടാക്കേണ്ടതാണെന്നു ജയ്റ്റ്ലി പറഞ്ഞു. ആ ഏജൻസികൾ ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. ഓഡിറ്റ് വിഭാഗങ്ങൾ ചുമതല ശരിയായി നിർവഹിച്ചില്ലെന്നു മന്ത്രി പറഞ്ഞതു റിസർവ് ബാങ്കിനെക്കൂടി ഉൾപ്പെടുത്തിയാണെന്നു കരുതപ്പെടുന്നു. തട്ടിപ്പുകാരെ പിടികൂടി കണക്കു പറയിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു. ബാങ്കുകൾക്കു സന്പൂർണ പ്രവർത്തന സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്നും തട്ടിപ്പ് നടത്തുന്നതു മാനേജ്മെന്റുകളുടെ കുറ്റംകൊണ്ടാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
വാണിജ്യ ബാങ്കുകൾ കണ്ടെത്തുന്നതിലും വളരെ കൂടുതൽ പ്രശ്ന കടങ്ങൾ റിസർവ് ബാങ്ക് കണ്ടെത്താറുണ്ടെന്നു റിസർവ് ബാങ്ക് പറഞ്ഞു. ഈ വ്യത്യാസം എന്തുകൊണ്ടാണെന്നു കണ്ടെത്താനും പരിഹാരങ്ങൾ നിർദേശിക്കാനും റിസർവ് ബാങ്കിലെ മുൻ ഡയറക്ടർ വൈ.എച്ച്. മാലെ ഗാം അധ്യക്ഷനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. ഐടി സംവിധാനത്തിലടക്കം വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ട്.
ധനമന്ത്രാലയത്തിന്റെ കത്തും റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പും മന്ത്രിയുടെ കുത്തും ഉന്നതതലത്തിലെ അധികാരവടംവലിയുടെ പ്രതിഫലനമായി വ്യാഖ്യാനിക്കപ്പെടുന്നു.