ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റിന് മുമ്പില്‍ സമത്തിന്

single-img
4 February 2018

തിരുവനന്തപുരം: ഇന്ന് മുതല്‍ വീണ്ടും സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ചെയ്യാനൊരുങ്ങി ശ്രീജിത്ത്. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് വീണ്ടും സമരത്തിനൊരുങ്ങുന്നത്. സിബിഐ അന്വേഷണം തുടങ്ങിയതോടെ ശ്രീജിത്ത് ബുധനാഴ്ച സമരം അവസാനിപ്പിച്ചിരുന്നതാണ്.

രാവിലെ പത്ത് മണി മുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുക.ബുധനാഴ്ച സമരം അവസാനിപ്പിച്ച് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം ഇന്നലെയാണ് ശ്രീജിത്ത് വീട്ടിലേക്കു മടങ്ങിയത്.

കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരായതിനാല്‍ നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നാണ് ശ്രീജിത്ത് പറയുന്നത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കി.

സമരത്തിന്റെ പേരില്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവു നടത്തിയെന്നു ശ്രീജിത്ത് ആരോപിച്ചു. കൂട്ടായ്മയിലെ ഒരു വിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചു. ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞു. മരണത്തില്‍ ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.