തൃശൂരില്‍ ബന്ധുവായ യുവതിയെ ഓട്ടോ ഡ്രൈവര്‍ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു

single-img
31 January 2018

 


തൃശൂരില്‍ ബന്ധുവായ യുവതിയെ ഓട്ടോ ഡ്രൈവര്‍ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാലാണ് (26) മരിച്ചത്. സുജിത്തിനെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ മിഥുന്‍ ഒളിവിലാണ്. ഞായറാഴ്ച വൈകീട്ട് ആറോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്.

സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ശല്യം ചെയ്തിരുന്ന മിഥുനിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിനു കാരണമായി ബന്ധുക്കള്‍ പറയുന്നത്. കമ്പിവടികൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിനലേറ്ററിലേക്ക് മാറ്റിയിരുന്നു.

ചികിത്സയിലായിരുന്ന യുവാവ് ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. സുജിത്തിനെ മര്‍ദ്ദിച്ച ശേഷം മിഥുന്‍ പെരുവല്ലിപാടത്തിനു സമീപത്തു വച്ച് യുവാവിന്റെ ഇളയച്ഛനെയും മകളെയും ഓട്ടോറിക്ഷയിലെത്തി തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഇരിങ്ങാലക്കുട സിഐ എം.കെ. സുരേഷ്‌കുമാറിന്റേയും എസ്‌ഐ കെ.എസ്. സുശാന്തിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിഥുന്റെ (32) പേരില്‍ വധശ്രമത്തിനു കേസെടുത്തു.