മക്കളെ മൃഗീയമായി മര്‍ദ്ദിച്ച വീഡിയോ പുറത്ത്; പിതാവ് അറസ്റ്റില്‍

single-img
31 January 2018

അഞ്ചും മൂന്നും വയസുള്ള സ്വന്തം കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിതാവ് അറസ്റ്റില്‍. രാജസ്ഥാനിലെ രാജസാമന്ദിലാണ് സംഭവം. അഞ്ചുവയസുകാരനായ കുട്ടിയെ കയറില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതും ഇളയസഹോദരിയായ മൂന്നുവയസുകാരിയെ തൊഴിക്കുകയും വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ചൈല്‍ഡ് ലൈനിന്റെ പരാതി പ്രകാരം പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തത്.

32 വയസുകാരനായ ചെയിന്‍ സിംഗാണ് കുഞ്ഞുങ്ങളോട് മനസാക്ഷിയില്ലാത്ത ക്രൂരത കാട്ടിയത്. വസ്ത്രങ്ങള്‍ മുഷിഞ്ഞതിനാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്ന് ചെയിന്‍ സിങ് പറഞ്ഞു. കുട്ടികളെ സഹായിക്കാതെ വീഡിയോ ചിത്രീകരിച്ചു എന്ന കുറ്റത്തിന് പ്രതിയുടെ സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് സ്ഥിരമായി കുട്ടികളെ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കി.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ വീഡിയോ വൈറലായിരുന്നു. സംഭവത്തില്‍ നടുക്കവും രോഷവും ദ്വേഷ്യവും പ്രകടിപ്പിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയതത്. ശിശു ക്ഷേമ സമിതി പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു മിനിറ്റ് ദൗര്‍ഘ്യമുള്ള വീഡിയോ ദൃശ്യം മനസ് മരവിപ്പിക്കുന്നതാണ്. ആക്രമണം സഹിക്കാതെ കുട്ടികള്‍ വാവിട്ടു കരയുന്നുണ്ടെങ്കിലും പിതാവ് ആക്രമണം അവസാനിപ്പിക്കുന്നില്ല. ഇതിനിടെ പിതാവിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ മൂന്നുവയസുകാരി ശ്രമിക്കുന്നതിനിടെ കുട്ടിയെ തൊഴിച്ചുവീഴ്ത്തിയശേഷം വടികൊണ്ട് ക്രൂരമായി പിതാവ് തല്ലിച്ചതയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്.