പ്രവാസികൾക്ക് മുമ്പിൽ മോദിസർക്കാർ മുട്ടുമടക്കി: ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറി
പാസ്പോർട്ടിന് രണ്ടു വ്യത്യസ്ത നിറങ്ങളിൽ കവർപേജ് ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്നു കേന്ദ്രസർക്കാർ പിൻമാറി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. പാസ്പോർട്ടിൽ വിലാസമുള്ള അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനവും കേന്ദ്രസർക്കാർ പിൻവലിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാസ്പോർട്ട് കളർ കോഡിലൂടെ പൗരന്മാരെ വേർതിരിക്കാനുള്ള നടപടിയാണിതെന്ന വ്യാപക പ്രതിഷേധത്തെ തുടർന്നാണു തീരുമാനം മാറ്റിയത്. കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്തു ഷംസുദ്ദീൻ കരുനാഗപ്പള്ളി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പാസ്പോർട്ടിന്റെ അവസാന പേജിലെ വിവരങ്ങൾ കാരണമില്ലാതെ ഒഴിവാക്കാൻ നീക്കമുണ്ടെന്ന് ആരോപിച്ചു സമർപ്പിച്ച ഹർജിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ചീഫ് പാസ്പോർട്ട് ഓഫിസർക്കും കോടതി നോട്ടിസ് പുറപ്പെടുവിച്ചു. തുടർന്നാണു സർക്കാർ തീരുമാനം റദ്ദാക്കിയത്.
പത്താം ക്ലാസ് പാസാകാത്തവരും നികുതിദായകരല്ലാത്തവരും വിദേശത്തു ജോലി തേടി പോകുമ്പോൾ എമിഗ്രേഷൻ പരിശോധന നിർബന്ധമാണ്. കുറഞ്ഞ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരമുള്ളവരുടെ പാസ്പോർട്ട് കളർ കോഡിലൂടെ വേർതിരിക്കാനുള്ള നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഹർജി.
പൗരന്റെ സ്വകാര്യതയും അന്തസ്സും ഹനിക്കുന്ന നടപടി ഭരണഘടന ഉറപ്പുതരുന്ന തുല്യതയുടെ ലംഘനമാണ്. തൊഴിൽ തേടി വിദേശത്തു പോകുന്ന വലിയ വിഭാഗം ജനത്തെ ഇതു ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.