ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

single-img
29 January 2018

മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. സെന്‍കുമാര്‍ അവധിക്കായി വ്യാജമെഡിക്കല്‍ ബില്‍ ഹാജരാക്കിയെന്നായിരുന്നു പരാതി. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സിപിഎം നേതാവിന് 25000 രൂപ പിഴയും കോടതി വിധിച്ചു. സിപിഎം നേതാവായ എ ജെ സുകോര്‍ണയ്ക്കാണ് പിഴ ലഭിച്ചത്. പൊതുതാത്പര്യമെന്ന വ്യാജേന എത്തുന്ന ഇത്തരം ഹര്‍ജികള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്ക് കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് സുകോര്‍ണയ്ക്ക് പിഴ വിധിച്ചത്..

സെന്‍കുമാര്‍ 2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത് വ്യാജരേഖകള്‍ ചമച്ച് ശമ്പളവും ആനുകൂല്യവും നേടിയെന്നാണ് പരാതി. ഈ കേസില്‍ വിജിലന്‍സ് നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് കോടതിയുടെ തീരുമാനം റദ്ദാക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി ശരി വെച്ചത്.