മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് നടി പാര്‍വതി

single-img
29 January 2018


അവസാനമില്ലാതെ വീണ്ടും കസബാ വിവാദം. തന്റെ മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി നടി പാര്‍വതി വീണ്ടും രംഗത്തെത്തി. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി വിഷയവുമായി ബന്ധപ്പെട്ട് പുതിയ പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.

കസബ വിവാദത്തില്‍ മമ്മൂട്ടി പ്രതികരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പാര്‍വതി പറഞ്ഞു. മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാല്‍ പിന്നീടത് തന്നെയോ അദ്ദേഹത്തെയോ മാത്രം ബാധിക്കുന്ന കാര്യമായിരുന്നില്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി മാറിയെന്നും പാര്‍വതി വിശദീകരിച്ചു. കസബ വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ പലരും ഉപദേശിച്ചു.

തനിക്കെതിരെ സിനിമയില്‍ ലോബിയുണ്ടാവുമെന്ന് പറഞ്ഞു. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് തന്റെ ലോകം. സ്വന്തം നിലയ്ക്ക് വന്ന്, കഠിനാധ്വാനവും മനോധൈര്യവും കൊണ്ട് നിലനില്‍ക്കുന്നു.

പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവസരങ്ങളുണ്ടാക്കാന്‍ ശ്രമിക്കും. തടസ്സങ്ങളുണ്ടായേക്കും. എന്നാലും എവിടെയും പോകില്ലെന്നും പാര്‍വതി വ്യക്തമാക്കി. സ്ത്രീവിരുദ്ധതയെ ഇനിയും ചോദ്യംചെയ്യും. പ്രേക്ഷകരോട് തനിക്കുള്ളത് നേരായ തുറന്ന ബന്ധമാണ്.

ജോലിയില്‍ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നതാണ് തന്റെ ഉത്തരവാദിത്തം. അല്ലാതെ തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രേക്ഷകരുമായുള്ള ബന്ധം ബാധിക്കില്ല. തന്റെ കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടാല്‍ പ്രേക്ഷകര്‍ പിന്തുണയ്ക്കുന്നു. അതിനവരോട് നന്ദിയുണ്ട്. അല്ലാതെ വ്യക്തിയെന്ന നിലയില്‍ അവര്‍ തന്നെ ഇഷ്ടപ്പെടണമെന്നോ പ്രകീര്‍ത്തിക്കണമെന്നോ ആഘോഷിക്കണമെന്നോ ആഗ്രഹിക്കുന്നില്ലെന്നും പാര്‍വതി വ്യക്തമാക്കി.