റാന്നി സ്വദേശിയുടെ മതംമാറ്റം: കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

single-img
29 January 2018

കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം ഏറ്റെടുത്തതെന്ന് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് എതിരെ യുഎപിഎ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഇപ്പോള്‍ ഗുജറാത്തിലെ ജാംനഗറിലാണ് അക്ഷര താമസിക്കുന്നത്. ഭര്‍ത്താവായ ന്യൂമാഹി പെരിങ്ങാടി സ്വദേശി മുഹമ്മദ് റിയാസിനെതിരെയാണ് അക്ഷര ബോസ് ഹര്‍ജി സമര്‍പ്പിച്ചത്. ബെംഗളൂരുവില്‍ അനിമേഷന്‍ കോഴ്‌സ് പഠിക്കുമ്പോഴാണു മുഹമ്മദ് റിയാസിനെ പരിചയപ്പെട്ടത്.

പ്രണയത്തിലായ അക്ഷരയുമായുള്ള സ്വകാര്യരംഗങ്ങള്‍ ചിത്രീകരിച്ച മുഹമ്മദ് റിയാസ് അതു കാണിച്ചു ഭീഷണിപ്പെടുത്തിയാണു മതംമാറ്റി വിവാഹം കഴിച്ചതെന്നു ഹര്‍ജിയില്‍ പറയുന്നു. 2015 നവംബറിലായിരുന്നു സംഭവം. മതം മാറിയതോടെ അയിഷ എന്ന പേരു സ്വീകരിച്ചു.

റിയാസ് വ്യാജരേഖ ചമച്ചാണ് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നും അതുപയോഗിച്ചാണു 2016 മേയ് 21നു വിവാഹം റജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിയിലുണ്ട്. പാസ്‌പോര്‍ട്ട് എടുത്തശേഷം സൗദിയിലേക്കും സിറിയയിലേക്കും കൊണ്ടുപോകാന്‍ ശ്രമം നടത്തി.

സക്കീര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍ കേള്‍പ്പിച്ചു. പര്‍ദ ധരിക്കാനും ഐഎസിനെ പിന്തുണയ്ക്കാനും നിര്‍ബന്ധിച്ചു. റിയാസിനെ ഭയന്നാണത്രേ 2016 ഒക്ടോബര്‍ 15നു ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്കു താമസം മാറിയത്.

സംസ്ഥാന പൊലീസ് അന്വേഷിച്ച കേസില്‍ മൂന്നാഴ്ച മുമ്പ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിന് സഹായം ചെയ്ത റിയാസിന്റെ ബന്ധുവും എറണാകുളം പറവൂര്‍ സ്വദേശിയുമായ ഫയാസും, മാഞ്ഞാലി സ്വദേശി സിയാദുമാണ് പിടിയിലായത്. ഇവരടക്കം 9 പേര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസിലെ മുഖ്യപ്രതി റിയാസ് നിലവില്‍ സൗദി അറേബ്യയിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് എതിരെ യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജി തീര്‍പ്പാക്കുകയാണെന്നും ഹര്‍ജിക്കാരിക്ക് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.