ഒരു ഭാര്യയ്‌ക്കൊപ്പം ആറ് മാസത്തിനപ്പുറമുണ്ടാകില്ല: അങ്ങനെ ‘മതമൈത്രിയില്‍’ പത്തിലധികം വിവാഹം; ഒടുവില്‍ നാസര്‍ അഥവാ ബാബു പിടിയില്‍

single-img
27 January 2018

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലധികം വിവാഹം നടത്തി മുങ്ങിയ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മൂവാറ്റുപുഴ സ്വദേശി ബാബുവെന്ന നാസറിനെയാണ് കോഴിക്കോട് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കാരശേരി പട്ടര്‍ചോലയില്‍ പതിനേഴുകാരിക്കൊപ്പം താമസിക്കുമ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്.

സംശയം തോന്നി പഞ്ചായത്തംഗവും അംഗന്‍വാടി അധ്യാപികയും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് കാര്യം തിരക്കിയപ്പോഴാണ് വിവാഹത്തട്ടിപ്പ് കഥകള്‍ പുറത്തറിയുന്നത്. പെണ്‍കുട്ടികളുടെ മതം ഏതെന്ന് മനസിലാക്കി സ്വന്തം പേരുമാറ്റിയാണ് വിവാഹം നടത്തിയിരുന്നത്.

മുസ്‌ലിം വീടുകളില്‍ നാസര്‍ എന്ന് പരിചയപ്പെടുത്തും. ഹിന്ദു വീടുകളില്‍ ബാബുവെന്നാണ് പരിചയപ്പെടുത്തുന്നത്. മാതാപിതാക്കള്‍ മരിച്ചുവെന്നാണ് ഇയാള്‍ പെണ്‍കുട്ടികളുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. കൂടുതല്‍ ചോദ്യമുണ്ടായാല്‍ ഏറെ ദൂരെയാണ് വീടെന്നും ഇവിടെ ജോലി ആവശ്യത്തിന് വന്നതെന്നും വിശ്വസിപ്പിക്കും.

വിവാഹം കഴിഞ്ഞാല്‍ ആറ് മാസത്തിനപ്പുറം ഭാര്യയ്‌ക്കൊപ്പമുണ്ടാകില്ല. സ്വര്‍ണവും പണവും കൈക്കലാക്കുന്നതിനൊപ്പം മൊബൈല്‍ നമ്പരും മാറ്റി സ്ഥംവിടും. വിവിധ ജില്ലകളിലായി പത്തിലധികം വിവാഹം കഴിച്ചയാളാണ് ബാബുവെന്ന് വ്യക്തമായിട്ടുണ്ട്.

നേരത്തെ കോഴിക്കോട് കാരശേരിയില്‍ ഇരുപത്തി മൂന്നുകാരിയെ വിവാഹം കഴിച്ച് മുങ്ങിയതും ഇയാളാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ പിടിയിലായതറിഞ്ഞ് നിരവധി പരാതികളെത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.