എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

single-img
27 January 2018

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രന്‍ ഉടന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തും. മന്ത്രിയാകാന്‍ ഇനി തടസങ്ങള്‍ ഇല്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നു പറഞ്ഞ അദ്ദേഹം പാര്‍ട്ടിയില്‍ ഒരാള്‍ക്കും ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്നും പറഞ്ഞു.

പാര്‍ട്ടിയുടെ തീരുമാനം ഉടന്‍ ഇടതുമുന്നണി ചര്‍ച്ചചെയ്യും. കുറ്ററവിമുക്തനായാല്‍ ശശീന്ദ്രനെ ഉടന്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കാകാമെന്ന് സി.പി.എം നേതൃത്വവും ഉറപ്പ് നല്‍കിയിരുന്നു. തോമസ് ചാണ്ടി രാജിവെച്ചതിനു ശേഷം എന്‍.സി.പിയുടെ മന്ത്രിയാകാന്‍ മറ്റ് ചില പാര്‍ട്ടിയിലെ എം.എല്‍.എ മാര്‍ ശ്രമം നടത്തിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് എ.കെ. ശശീന്ദ്രന്‍ സ്വീകാര്യനാണ് എന്നതും കുറ്റവിമുക്തനായി മന്ത്രിസഭയില്‍ തിരിച്ചു വരുന്നതിലൂടെ ഇടതു മുന്നണിക്ക് നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാനും കഴിയും. 2016 നവംബര്‍ എട്ടിനു പ്രതികരണം തേടിയെത്തിയ സ്വകാര്യ ചാനലിലെ മാധ്യമ പ്രവര്‍ത്തകയോട് മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നായിരുന്നു കോടതിക്കു മുമ്പാകെയുള്ള പരാതി.

മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണം സ്വകാര്യ വാര്‍ത്താ ചാനലാണ് പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന്, ആരോപണമുയര്‍ന്ന ഘട്ടത്തില്‍ തന്നെ ധാര്‍മികത ഉയര്‍ത്തിക്കാട്ടി ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയായിരുന്നു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണു ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന സ്വകാര്യ ഹര്‍ജി കോടതി തള്ളിക്കളയുകയും ചെയ്തു.

രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് പരാതിക്കാരി പേടിച്ചിട്ടാണ് മൊഴി മാറ്റിയതെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ഹര്‍ജി മഹാലക്ഷ്മി എന്നയാള്‍ നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരിയുടെ വിലാസം വ്യാജമാണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.