മംഗളം ഹണിട്രാപ്പ് കേസ്: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

single-img
27 January 2018

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണു വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു.

അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന സ്വകാര്യ ഹര്‍ജി കോടതി തള്ളിക്കളയുകയും ചെയ്തു. രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് പരാതിക്കാരി പേടിച്ചിട്ടാണ് മൊഴി മാറ്റിയതെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ഹര്‍ജി മഹാലക്ഷ്മി എന്നയാള്‍ നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരിയുടെ വിലാസം വ്യാജമാണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.

ഇതോടെ ശശീന്ദ്രന് മന്ത്രിയാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വിധിയില്‍ എല്ലാവരേയും പോലെ തനിക്കും സന്തോഷമുണ്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടിയില്‍ ആരും ഗൂഢാലോചന നടത്തില്ലെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

കോടതി വിധി അനുകൂലമായാല്‍ എ.കെ.ശശീന്ദ്രന് മന്ത്രിയാകാമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ പറഞ്ഞിരുന്നു. ശശീന്ദ്രന്‍ മന്ത്രിയാകുന്നതിന് നിലവില്‍ തടസങ്ങളൊന്നുമില്ല. കേന്ദ്ര നേതൃത്വത്തോട് ആലോചിച്ച് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ടി.പി.പീതാംബരന്‍ കോട്ടയത്ത് പറഞ്ഞിരുന്നു.

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ 2016 നവംബര്‍ എട്ടിനു പ്രതികരണം തേടിയെത്തിയ ചാനല്‍ ലേഖികയോട് മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും മറ്റുമായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണം ഒരു ടിവി ചാനലാണു പുറത്തുവിട്ടത്.

ആരോപണമുയര്‍ന്നയുടന്‍ ധാര്‍മികത ഉയര്‍ത്തിക്കാട്ടി ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചാനല്‍ മനപൂര്‍വം ഒരുക്കിയ കെണിയില്‍ കുടുങ്ങുകയായിരുന്നു ശശീന്ദ്രനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാനല്‍ മേധാവിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

തനിക്കു പരാതിയില്ലെന്നും ഫോണില്‍ തന്നോട് അശ്ലീല സംഭാഷണം നടത്തിയ ആള്‍ ശശീന്ദ്രനാണോ എന്നറിയില്ലെന്നും പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തക കോടതിയില്‍ കഴിഞ്ഞ ദിവസം മൊഴിമാറ്റി നല്‍കിയിരുന്നു.