പാലക്കാട് ദമ്പതികള്‍ ഒരു ലക്ഷം രൂപക്ക് വിറ്റ കുഞ്ഞിനെ ഈറോഡില്‍ കണ്ടെത്തി

single-img
27 January 2018

പാലക്കാട് കുനിശേരിയില്‍ ദമ്പതികള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി. തമിഴ്‌നാട് ഈറോഡില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്താനായത്. കുഞ്ഞിനെ വാങ്ങിയ വ്യക്തിയെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡ് സ്വദേശി ജനാര്‍ദ്ദനനാണ് പിടിയിലായത്.

കുനിശേരി കുന്നന്‍പാറ കണിയാര്‍കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും അമ്മ ബിജിയും ചേര്‍ന്നാണ് ഇടപാട് നടത്തിയതെന്നായിരുന്നു വിവരം. ക്രിസ്മസ് ദിനത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.

കുഞ്ഞിനെ ഭര്‍തൃമാതാവിന്റെ കൂടി നിര്‍ദ്ദേശപ്രകാരം വിറ്റതായാണ് കേസ്. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്നാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റതെന്നാണ് സൂചന. ഈ ദമ്പതികള്‍ക്കു നാലു കുട്ടികള്‍ കൂടിയുണ്ട്. ഈ നാലുമക്കളെ വളര്‍ത്തുന്നതിന് പണം കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റതെന്നാണ് കുഞ്ഞിന്റെ മാതാവ് പറഞ്ഞത്.

സംഭവം വാര്‍ത്തയായതോടെ ഒളിവില്‍പോയ രാജിനെ പൊള്ളാച്ചി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആലത്തൂര്‍ സിഐ കെ.എ. എലിസബത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

പ്രസവത്തിനു പോയ യുവതി കുഞ്ഞിനെ ഒപ്പം കൂട്ടാതെ മടങ്ങിയതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ സമീപത്തെ അംഗനവാടി അധികൃതരെ വിവരം അറിയിച്ചതോടെ സാമൂഹികനീതി വകുപ്പാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചത്.