നിലമ്പൂരില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 25 വര്‍ഷം തടവ്

single-img
26 January 2018

സ്‌കൂളില്‍ പോകുകയായിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് മഞ്ചേരി ഡിസ്ട്രിക്റ്റ് പോക്‌സോ സ്‌പെഷല്‍ കോടതി 25 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. നിലമ്പൂര്‍ ഭൂദാനം പനയംചാല്‍ അടുപ്പുകല്ലിങ്കല്‍ ബെന്‍സിയെയാണ് ജില്ലാ ജഡ്ജി കെ.പി സുധീര്‍ ശിക്ഷിച്ചത്.

2013 ഓഗസ്റ്റ് അഞ്ചിനു രാവിലെ ഒമ്പതു മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ കോടതിക്കു മുമ്പാകെ ഹാജരാക്കി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.

പോത്തുകല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പീഡനത്തിനിരയാകുന്ന കുട്ടികള്‍ക്കുള്ള സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നു രണ്ടു ലക്ഷം രൂപ ഇരക്ക് ലഭ്യമാകാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.