ആറു കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി

single-img
26 January 2018



ക്രിസ്മസ് പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ ആറ് കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂര്‍ ഗരൂരിലെ ബി.രത്‌നാകരന്‍ പിള്ളയാണ് ആ ഭാഗ്യവാന്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് രത്‌നാകരന്‍ പിള്ള എസ്ബിഐയുടെ പോങ്ങനാട് ശാഖയില്‍ ഏല്‍പ്പിച്ചു. LE 261550 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.

ഇരുപത് ദിവസം മുന്‍പ് തുമ്പോട് കൃഷ്ണന്‍കുന്നിനു സമീപത്ത് വച്ച് മുച്ചക്ര സൈക്കിളില്‍ വന്ന വിതരണക്കാരനില്‍നിന്നാണ് ടിക്കറ്റെടുത്തത്. മുന്‍പും ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് രത്‌നാകരന്‍ പിള്ള പറയുന്നു.

ആറുകോടി രൂപ തനിക്കാണ് കിട്ടിയതെന്ന് 24 മണിക്കൂര്‍ കഴിഞ്ഞാണ് പിള്ളയറിഞ്ഞത്. വാടകയ്‌ക്കെടുത്ത തടിമില്ലില്‍ ഇന്നലെ രാവിലെ പണിക്കു പോയി. പുതുതായി വാങ്ങിയ തടിയുടെ അറപ്പു ജോലി നടക്കുന്നതിനിടെ ഭാര്യ ഫോണ്‍ വിളിച്ചപ്പോഴാണ് ബംപര്‍ സമ്മാനം കിട്ടിയ വിവരം പിള്ളയറിയുന്നത്.

വീട്ടില്‍ക്കിടന്ന ഷര്‍ട്ടിന്റെ പോക്കറ്റിലെ ഭാഗ്യക്കുറി ടിക്കറ്റ് ഭാര്യയും മകനും കൂടി പരിശോധിച്ചപ്പോഴാണു ഭാഗ്യം കനിഞ്ഞത് അറിഞ്ഞത്. സമ്മാനമുണ്ടോയെന്നു നോക്കണമെന്നു രാവിലെ പത്രം വന്നപ്പോള്‍ കരുതിയതാണു പിള്ള. പക്ഷേ, സമീപപ്രദേശങ്ങളായ പാപ്പാലയിലോ, പനപ്പാംകുന്നിലോ ആണ് ഒന്നാം സമ്മാനം അടിച്ചതെന്ന വാര്‍ത്ത അറിഞ്ഞതോടെ താല്‍പര്യം നശിച്ചു. ടിക്കറ്റ് നോക്കാന്‍ നില്‍ക്കാതെ പിള്ള തടിമില്ലിലേക്കു പോവുകയായിരുന്നു.

സമ്മാനത്തുക ഉപയോഗിച്ച് കുറച്ചു കടമുള്ളതു വീട്ടണം. താന്‍ താമസിക്കുന്ന രണ്ടാം വാര്‍ഡിലെ ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങി നല്‍കണമെന്ന ആഗ്രഹമുള്ളതായും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിനിടയില്‍ നിര്‍ദ്ധനരായ ധാരാളം പേരെ സഹായിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഒരു വിഹിതം നിര്‍ദ്ധനരായവര്‍ക്കായി മാറ്റി വെക്കാനാണ് പിള്ളയുടെ തീരുമാനം.