നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജിന്‍സന്‍ ഗുരുതരാവസ്ഥയില്‍

single-img
25 January 2018

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കേഡലിന് അപസ്മാരം അനുഭവപ്പെടുകയും ആഹാരം ശ്വാസനാളത്തില്‍ കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ കേഡലിനെ ആശുപത്രിയില്‍ എത്തിച്ചു. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് കേദല്‍ ചികിത്സയില്‍ തുടരുന്നത്.

ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിലെ പ്രതിയാണ് ജിന്‍സന്‍. 2017 ഏപ്രില്‍ 9നാണ് തലസ്ഥാനത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്‍ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നാണ് കരുതുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ട്രെയിനില്‍നിന്നാണ് ആര്‍പിഎഫ് കേഡലിനെ പിടികൂടിയത്.