അളവില്‍ കൃത്രിമം കാണിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്: എണ്ണക്കമ്പനികളുടെ തീവെട്ടിക്കൊള്ള വേറെയും
പെട്രോള്‍ പമ്പുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. ഒരേസമയം എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ അഞ്ചു സ്ക്വാഡുകളായി തിരിഞ്ഞാണ് ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്.
രാത്രി ഒന്‍പതോടെ ആരംഭിച്ച പരിശോധന, പുലര്‍ച്ചെ അഞ്ചുമണി വരെ നീണ്ടു. പത്ത് ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ അളവില്‍ 80 മുതല്‍ 140 വരെ മില്ലി ലീറ്റര്‍ കുറവ് രേഖപ്പെടുത്തി. എല്ലാ ദിവസവും രാവിലെ നോസിലുകള്‍ പരിശോധിച്ച്, അളവ് കൃത്യമാക്കണമെന്ന നിര്‍ദേശം പമ്പുകള്‍ പാലിക്കുന്നില്ലെന്നും കണ്ടെത്തി.
ലൂബ്രിക്കന്റ് ഓയിലുകള്‍ക്ക് എംആര്‍പിയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കിയ പമ്പുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരമാവധി വില 263 രൂപയുള്ള ലൂബ്രിക്കന്റുകള്‍ക്ക് 290 രൂപ വരെയാണ് പല പമ്പുകളിലും ഈടാക്കിയിരുന്നത്. അഞ്ചു പമ്പുകളിലായി അളവില്‍ കുറവുള്ള പത്ത് നോസിലുകള്‍ ലീഗല്‍ മെട്രോളജി വിഭാഗം മധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് ആര് റാം മോഹന്റെ നിര്‍ദേശപ്രകാരം പൂട്ടി.
അളവ് കൃത്യമാക്കി, സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഈ നോസിലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കൂ. തട്ടിപ്പുനടത്തിയ പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു. രാത്രികാലങ്ങളില്‍ പമ്പുകള്‍ അളവില്‍ കൃത്രിമം നടത്തുന്നുവെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോഡിലെത്തി നില്‍ക്കെയാണ് പൊതുജനത്തിന്റെ നടുവൊടിച്ച് പെട്രോള്‍ പമ്പുകളും തട്ടിപ്പ് നടത്തുന്നത്. അതേസമയം സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 76രൂപ കടന്നു. തിങ്കളാഴ്ച മാത്രം പെട്രോളിന് 14ഉം ഡീസലിന് 19 പൈസയും കൂടി. പെട്രോള്‍ ഡീസല്‍ വിലകളിലെ അന്തരവും കുറഞ്ഞുവരികയാണ്. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ നാളെ വാഹനപണിമുടക്ക് നടത്താനിരിക്കെ ആണ് വീണ്ടും വില വര്‍ധന.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 68.87 ഡോളറാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് വിലവര്‍ധന. അതേസമയം രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് കുതിപ്പിലാണ്. പെട്രോള്‍ വില 2014 ന് ശേഷം ആദ്യമായി 80 രൂപ തൊട്ടു.
മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 മായി. ഡല്‍ഹിയില്‍ പെട്രോളിന് വില 72.23 രൂപയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
അധികം വൈകാതെ കേരളത്തിലും വില 80 ലേക്ക് എത്തിയേക്കും. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യാനിരിക്കെയാണ് വില 80 ലേക്ക് എത്തുന്നത്. വില കുത്തനേ കൂടുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരി മുന്നേറുകയാണ്.
കേന്ദ്രം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടെയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നിലപാടിനോട് യോജിപ്പില്ല.
ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില നിയന്ത്രണാതീതാമയി ഉയരുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും കാണുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍ പറഞ്ഞു.
പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏര്‍പ്പെടുത്തിയാല്‍ എക്സൈസ് ഡ്യൂട്ടിയും വാറ്റും ഒഴിവാക്കാന്‍ സാധിച്ചേക്കും. അങ്ങനെയായാല്‍ പരമാവധി നികുതി 28 ശതമാനമാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പതിനൊന്ന് തവണയാണ് നികുതി വര്‍ധിപ്പിച്ചത്.
പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ലിറ്ററിനു രണ്ടുരൂപ കുറച്ചിരുന്നു. രാജ്യാന്തരവിപണിയില്‍ എണ്ണവില കുറഞ്ഞ സമയത്ത് നടത്തിയ നികുതിവര്‍ധനയിലൂടെ ലക്ഷക്കണക്കിനു കോടി രൂപ സര്‍ക്കാരിന് അധിക വരുമാനം ലഭിച്ചു. എന്നാല്‍ ഈ തുക സര്‍ക്കാര്‍ തോന്നും പോലെ ചെലവഴിക്കുകയായിരുന്നുന്നെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം കുറ്റപ്പെടുത്തി.