വിടി ബല്‍റാമിനെതിരായ ആക്രമണം;തൃത്താലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം
തൃത്താല∙ വി.ടി.ബല്‍റാം എംഎല്‍എയ്ക്കെതിരെയുളള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താല നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂർണം. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.ജില്ലയില്‍ മണ്ഡലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബുധനാഴ്ച തൃത്താലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഉദ്ഘാനത്തിനായി എത്തിയപ്പോള്‍ വിടി ബല്‍റാം എംഎല്‍എയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും കല്ലേറും നടന്നിരുന്നു.
എകെജിയെക്കുറിച്ച് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ബല്‍റാമിനെതിരെ പ്രതിഷേധവും അക്രമവുമുണ്ടായത്. എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പട്ടാമ്പി എസ്.ഐ. സൂരജുള്‍പ്പെടെ പത്ത് പോലീസുകാര്‍ക്കും ഇരുവിഭാഗത്തുമായി ഇരുവിഭാഗത്തുമായി ഇരുപതോളം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ജില്ലാപഞ്ചായത്തംഗം ടി. അബ്ദുള്‍കരീമിനും പരിക്കേറ്റിരുന്നു.