തസ്രിഫയ്ക്ക് ഇത് രണ്ടാം ജന്മം: ട്രെയിനിനടിയില്‍ നിന്ന് കാസര്‍കോട് സ്വദേശിയായ 17കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

single-img
3 January 2018

കാസര്‍കോട് നായന്മാര്‍മൂല ആലംപാടി റോഡ് മിനി എസ്റ്റേറ്റിലെ ബി.എം. മഹമൂദിന്റെയും നസീമയുടെയും മകളായ തസ്രിഫയ്ക്ക് ഇത് രണ്ടാം ജന്മമാണ്. ട്രെയിന്‍ അപകടത്തില്‍ നിന്ന് തസ്രിഫ രക്ഷപ്പെട്ടത് ദൈവാദീനം കൊണ്ടാണെന്ന് അപകടം കണ്ടു നിന്നവര്‍ പറയുന്നു.

മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് തസ്രിഫ. കോളേജില്‍ പോകാന്‍ രാവിലെ 7.15ഓടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെറുവത്തൂര്‍ മംഗളൂരു പാസഞ്ചര്‍ നീങ്ങിത്തുടങ്ങിയിരുന്നു.

എന്നാല്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തസ്രിഫയുടെ കാല്‍ തെറ്റി. വീഴ്ചയിലും വാതിലില്‍ പിടിച്ചുനിന്ന തസ്രിഫയെ കുറച്ചുദൂരം ട്രെയിന്‍ വലിച്ചുകൊണ്ടുപോയി. പിന്നാലെ പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരുടെ കൂട്ട നിലവിളി ഉയര്‍ന്നപ്പോള്‍ തൊട്ടുപിറകിലെ കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന കാസര്‍കോട് റെയില്‍വേ പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാര്‍ അപായച്ചങ്ങല വലിച്ചതോടെ് ട്രെയിന്‍ നിന്നു.

ഉടന്‍ തന്നെ ഓടിക്കൂടിയവരും റെയില്‍വേ പൊലീസും ചേര്‍ന്ന് ട്രെയിനിന്റെ അടിയില്‍ നിന്ന് പെണ്‍കുട്ടിയെ ഒരുവിധം വലിച്ച് പുറത്തേക്കെടുത്തു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.