ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി: ഒൻപതു പേർ കൊല്ലപ്പെട്ടു
ബ്രസീലിലെ ഗോയിയാസിലുള്ള ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒമ്പതു പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപരെസിഡ ഡെ ഗോയാനിയ ജയിലിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.
ശത്രുക്കളായ ഇരുസംഘങ്ങളിലുള്ളവർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണം നടത്തിയവർ സെല്ലുകളിലുണ്ടായിരുന്ന മെത്തകൾക്കു തീയിടുകയും മരിച്ചവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
ഇതിനിടെ ഒരു കൂട്ടർ ജയിലിനുള്ളിൽ തീയിട്ടു. ഈ അവസരത്തിൽ നൂറിലധികം തടവുകാർ ജയിലിൽ നിന്നും രക്ഷപ്പെട്ടു. ഇവരിൽ 29 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
ജയിലിൽ സ്ഥിതിഗതികൾ ശാന്തമായി. രക്ഷപ്പെട്ടവരെ പിടികൂടാനുള്ള തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.