സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിനു പോകാനാവില്ലെന്ന നിയമം വിവേചനമെന്ന് മോദി: ‘ഒറ്റയ്ക്കു ഹജ്ജിനു പോകുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കും’
ന്യൂഡല്‍ഹി: പോസിറ്റീവ് ഇന്ത്യയില്‍നിന്ന് പ്രോഗ്രസീവ് ഇന്ത്യയിലേക്ക് രാജ്യത്തെ മാറ്റിയെടുക്കേണ്ട സമയമെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2017ലെ അവസാന റേഡിയോ പ്രഭാഷണമായ മന് കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതീയത, വര്‍ഗീയത, ഭീകരത, അഴിമതി തുടങ്ങിയവയില്‍നിന്ന് വിമുക്തമായ പുതിയ ഇന്ത്യയാകും ഇനിയുള്ളത്. ദാരിദ്ര്യത്തില്‍നിന്നും വൃത്തിഹീനതയില്‍നിന്നും വിമുക്തമായ ഇന്ത്യയും ലക്ഷ്യമാണെന്നും മോദി വ്യക്തമാക്കി.
ഹജ്ജിനു പോകുന്ന മുസ്ലിം സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കും. ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഒരു പുരുഷ രക്ഷാകര്‍ത്താവിന് ഒപ്പം മാത്രമേ പോകാന്‍ പാടുള്ളൂ എന്ന നിയമം വിവേചനപരമാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തി.
പ്രധാനമന്ത്രിയുടെ വാക്കുകള്‍
‘ഒരു മുസ്ലീം സ്ത്രീ ഹജ്ജ് യാത്രയ്ക്കായി പോകാനാഗ്രഹിക്കുന്നു, പക്ഷേ മഹ്റം, അതായത് പുരുഷസംരക്ഷണയില്ലാതെ അവര്‍ക്ക് പോകാന്‍ സാധിക്കില്ല എന്ന വിവരം എന്റെ ശ്രദ്ധയില്‍ പെട്ടു. ഇതേക്കുറിച്ച് ആദ്യമായി കേട്ടപ്പോള്‍ ഇതെങ്ങനെ ഇങ്ങനെയാകും എന്നാണു ചിന്തിച്ചത്.
ഇങ്ങനെയൊരു നിയമം ആരുണ്ടാക്കിയതാകും? ഈ തരംതിരിവ് എന്തുകൊണ്ട്? അതിന്റെ പശ്ചാത്തലം അന്വേഷിച്ചേപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനുശേഷവും ഇങ്ങനെയൊരു നിയന്ത്രണം വച്ചിരിക്കുന്നത് നമ്മള് തന്നെയാണ്.
ദശകങ്ങളായി മുസ്ലീം സ്ത്രീകളോട് അനീതി നടക്കുകയായിരുന്നു, പക്ഷേ, ആരും ഇതേക്കുറിച്ച് ചര്‍ച്ച പോലും ചെയ്തില്ല. പല ഇസ്ലാമിക രാജ്യങ്ങളില്‍ പോലും ഇങ്ങനെയുള്ള നിയമമില്ല. പക്ഷേ, ഭാരതത്തിലെ മുസ്ലീം സ്ത്രീകള്‍ക്ക് പുരുഷ തുണയില്ലാതെ ഹജ്ജിനു പോകാനുള്ള അവകാശമില്ലായിരുന്നു.
നമ്മുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തി. നമ്മുടെ ന്യൂനപക്ഷകാര്യ മന്ത്രാലയം വേണ്ട നടപടികളെടുത്തു, 70 വര്‍ഷമായി നടന്നുവരുന്ന രീതി അവസാനിപ്പിച്ച്, ഈ നിയന്ത്രണം എടുത്തുകളഞ്ഞു. ഇന്ന് മുസ്ലീം സ്ത്രീകള്‍ക്ക് മഹ്റം കൂടാതെതന്നെ ഹജ്ജിനു പോകാം.
ഇപ്രാവശ്യം ഏകദേശം 1300 സ്ത്രീകള്‍ മഹ്റം ഇല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്കിയിരിക്കുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. രാജ്യത്തിന്റെ പല പല ഭാഗങ്ങളില്‍ നിന്നും, കേരളം മുതല്‍ വടക്കേയറ്റം വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉത്സാഹത്തോടെ ഹജ്ജ് യാത്രയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു.
ഒറ്റയയ്ക്ക് പോകുവാന്‍ അപേക്ഷ നല്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഹജ്ജിനു പോകാനുള്ള അനുവാദം നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് ഞാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. പൊതുവെ ഹജ്ജ് യാത്രയ്ക്ക് നറുക്കിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റയ്ക്ക് പോകാന്‍ അപേക്ഷ നല്കുന്ന സ്ത്രീകളെ ഈ നറുക്കെപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും അവരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് അവസരം നല്‍കണമെന്നുമാണ് ഞാനാഗ്രഹിക്കുന്നത്”, പ്രധാനമന്ത്രി പറഞ്ഞു.
2018ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാര് മുഖ്യാതിഥികളായി പങ്കെടുക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം മുന്‍പ് ഉണ്ടായിട്ടില്ല. രാജ്യത്തിന് മൊത്തം സന്തോഷം പകരുന്ന കാര്യമാണിതെന്ന് മോദി പറഞ്ഞു. ശബരിമലയില്‍ നടത്തിവരുന്ന പുണ്യം പൂങ്കാവനം പദ്ധതിയെ മോദി പ്രത്യേകം അഭിനന്ദിച്ചു.
രാജ്യത്തിന്റെ ശുചിത്വം സംബന്ധിച്ച നില വിലയിരുത്തുന്നതിന് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് നഗര പ്രദേശങ്ങളില്‍ ശുചിത്വ പരിശോധന നടത്തുമെന്നും മോദി വ്യക്തമാക്കി. 21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ 2018ല്‍ വോട്ടവകാശമുള്ള പൗരന്മാരായി മാറുകയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിലേയ്ക്ക് അവരെ സ്വാഗതം ചെയ്യുന്നു. അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നടപ്പില്വരുത്തുന്നതിനുവേണം അവരുടെ വോട്ടവകാശം വിനിയോഗിക്കാനെന്നും മോദി ഓര്‍മിപ്പിച്ചു. ജാതിയത, വര്‍ഗീയതയ, തീവ്രവാദം, അഴിമതി തുടങ്ങിയ എല്ലാ മോശം പ്രവണതകളില്‍നിന്നും മുക്തമായിരിക്കും പുതിയ ഇന്ത്യയെന്നും അദ്ദേഹം ഉറപ്പുനല്‍കി.