പശുവിനെക്കടത്തുന്നവരേയും കശാപ്പുചെയ്യുന്നവരേയും കൊല്ലുമെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എം എൽ എ
രാജസ്ഥാനില്‍ ശനിയാഴ്ച പശുക്കടത്ത് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. രാംഗഢിൽ നിന്നുള്ള എം എൽ ഏയാണു ഗ്യാൻ ദേവ് അഹൂജ.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അൽവാർ ജില്ലയില്‍ പശുകടത്താരോപിച്ചു ഒരു യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ചപ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. സാക്കിര്‍ ഖാന്‍ എന്ന യുവാവിനാണ് ഇത്തരത്തില്‍ മര്‍ദ്ദനമേറ്റത്.
എട്ട് പശുക്കളുമായി പോവുകയായിരുന്ന സാക്കിറിനെ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു. വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ വെടിവച്ചതായും പൊലീസ് ആരോപിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വണ്ടി തടഞ്ഞ് സാക്കിറിനേയും മറ്റ് മൂന്ന് പേരേയും ആക്രമിക്കുകയായിരുന്നു.
ഈ സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘പശുവിനെ കടത്തുകയും കശാപ്പ് ചെയ്യുകയും ചെയ്താല്‍ നിങ്ങള്‍ കൊല്ലപ്പെടും’, എന്നാണു അഹൂജ പറഞ്ഞത്. ‘പശു മാതാവാണ്. മാതാവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താൽ നിങ്ങളെ കൊലപ്പെടുത്തുമെന്നായിരുന്നു എംഎൽഎയുടെ പ്രസ്താവന.
മുമ്പും വിവാദ പ്രസ്താവനകളിലൂടെ ദേശീയതലത്തിൽ വാർത്തകളിലിടം നേടിയ ആളാണ് അഹൂജ. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ജെഎന്‍യു പ്രക്ഷോഭ സമയത്ത് ക്യാമ്പസില്‍ 3000 കോണ്ടങ്ങളും 2000 മദ്യക്കുപ്പികളും എല്ലാ ദിവസവും കണ്ടെടുക്കുന്നുവെന്ന് പ്രസ്താവന ഇറക്കി അപഹാസ്യനായ ആളാണു അഹൂജ.