ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ‘കാവി പുതച്ചു’: ബി.ജെ.പിയുടെ ഭരണം 19 സംസ്ഥാനങ്ങളിലേക്ക്

single-img
18 December 2017

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി. ഗുജറാത്തിനൊപ്പം ഹിമാചല്‍ പ്രദേശ് കൂടി പിടിച്ചെടുത്തതോടെ ബി.ജെ.പിയുടെ ഭരണം ആകെയുള്ള 29ല്‍ 19 സംസ്ഥാനങ്ങളിലേക്ക് നീണ്ടു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കക്ഷി ഇത്രയധികം സംസ്ഥാനങ്ങളില്‍ ഭരണം നേടുന്നത്.

24 വര്‍ഷം മുന്‍പ് 18 സംസ്ഥാനങ്ങള്‍ കൈവശമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് ആണ് ഇതോടെ തകര്‍ന്നത്. 1993ല്‍ 26 സംസ്ഥാനങ്ങളുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് 15 ഇടത്ത് തനിച്ചാണ് ഭരിച്ചിരുന്നത്. ഒരിടത്ത് സഖ്യസര്‍ക്കാരായിരുന്നു. മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ സി.പി.എം ആയിരുന്നു ഭരിച്ചിരുന്നത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 14 ഇടത്ത് ബിജെപി ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് ഭരണത്തിലിരിക്കുന്നത്. അരുണാചല്‍ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ രാജ്യത്തിന്റെ 100കോടിയോളം വരുന്ന ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളാണ് ഭരിക്കുന്നത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മു കാശ്മീര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരിക്കുന്നത്. ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ ബിജെപി മുന്‍പ് ഭരണത്തിലിരുന്നിട്ടുണ്ട്.

മോദി പ്രഭാവം എന്ന ഒരൊറ്റ തുറുപ്പ് ചീട്ട് മുതലെടുത്ത് കൊണ്ട് ഇന്ത്യയുടെ സിംഹഭാഗവും ബിജെപിക്ക് കയ്യടക്കാനായെങ്കിലും കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസ്സോറാം, മേഘാലയ, ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരിക്കല്‍ പോലും ബിജെപിയെ അധികാരത്തിലേറ്റിയിട്ടില്ല.

1984ല്‍ രണ്ട് സീറ്റുമായി ഒതുങ്ങിയ ബി.ജെ.പിയാണ് ഇന്ന് ഇന്ത്യയെ നയിക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നത്. 1991ലെ തിരഞ്ഞെടുപ്പില്‍ നേട്ടം 120 സീറ്റായി ഉയര്‍ന്നു. 1951 ല്‍ സ്ഥാപിതമായ ജനസംഘമാണ് പിന്നീട് ബി.ജെ.പി ആയത്. 1991ല്‍ ഉത്തര്‍പ്രദേശിലാണ് ബി.ജെ.പി ആദ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കി.

കല്യാണ്‍ സിംഗ് യു.പി മുഖ്യമന്ത്രിയായി. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ ഉത്തര്‍പ്രദേശ് രാഷ്ട്രപതി ഭരണത്തിന് കീഴിലായതോടെ ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ വീണു. 1995ലാണ് ഗുജറാത്തില്‍ ബി.ജെ.പി ആദ്യമായി ജയിച്ചത്. കേശുഭായ് പട്ടേലായിരുന്നു മുഖ്യമന്ത്രി. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നാലെ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, കര്‍ണാടക, രാജസ്ഥാന്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളും ബി.ജെ.പി ഭരണത്തിന്‍ കീഴിലായി.