തൃപ്പൂണിത്തുറയിൽ കവർച്ച; ഇതരസംസ്ഥാനക്കാരെ സംശയം
കൊച്ചി: എറണാകുളം ഏരൂരില്‍ വീട്ടുകാരെ ആക്രമിച്ച് 50 പവൻ സ്വർണം മോഷ്ടിച്ചു.തൃപ്പൂണിത്തുറ ഏരൂർ എസ് എംപി റോഡിൽ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലാണ് പുലർച്ചെ രണ്ടോടെ കവർച്ച നടന്നത്. ഇതര സംസ്ഥാനക്കാരായ പത്തിലേറെപ്പേർ കവർച്ചാസംഘത്തിലുണ്ടായിരുന്നെന്നാണു നിഗമനം
അതേസമയം സംഭവത്തിലെ പ്രതികളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 11 പേരടങ്ങുന്ന സംഘം സെക്കന്റ് ഷോ സമയത്ത് നടന്ന് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
മുഖംമൂടിധാരികളായ ഏഴംഗ സംഘം എരൂർ മേഖലയിൽ രാത്രി കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. പതിനഞ്ചാം തീയതി തന്നെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും എരൂരിൽ വീട്ടുകാരെ ആക്രമിച്ച് അമ്പത് പവൻ കവർന്ന സംഭവത്തിനു പിന്നാലെയാണ് ഇത് പൊലീസ് കാര്യമായെടുത്തത്. പതിനാലാം തീയതി പുലർച്ചെ രണ്ടേ കാൽ മണി മുതൽ രണ്ടര മണി വരെയുളള സമയത്ത് എരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി കാമറയിൽ പതിഞ്ഞതാണ് ഈ ദൃശ്യങ്ങൾ. മുഖംമൂടി ധരിച്ച ഏഴു പേർ സംഘം ചേർന്ന് റോഡിലൂടെ നടക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.
തൃപ്പൂണിത്തുറയിൽ ഇന്നലെ പുലർച്ചെ വീട്ടുകാരെ കെട്ടിയിട്ടു കവർന്നത് 50 പവനും 20,000 രൂപയും. വെള്ളിയാഴ്ച പുലർച്ചെ എറണാകുളം നോർത്തിലും ബുധനാഴ്ച കാസർഗോഡ് ചീമേനിയിലും നടന്ന കവർച്ചകൾക്കു പിന്നാലെയാണു ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും കവർച്ച. ചീമേനിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയിരുന്നു.