മോദിയോ, രാഹുലോ? ഗുജറാത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു
അഹമ്മദാബാദ്∙ ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.സൗരാഷ്ട്രയിലെയും തെക്കൻ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. മുഖ്യമന്ത്രി വിജയ് രൂപാനി ഉൾപ്പെടെ 977 സ്ഥാനാർ ഥികൾ മത്സരരംഗത്തുണ്ട്.
22 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അധികാരം പിടിച്ചെടുക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു ഗു ജറാത്തിൽ നടക്കുന്നത്. 14നു നടക്കുന്ന രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു നടക്കും. 18നു ഫലം പ്രഖ്യാപിക്കും.വിവിപാറ്റ് സംവിധാനത്തോടെ 27158 ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക.
അതിനിടെ, യുവജനത ഉൾപ്പെടെ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. റെക്കോർഡ് പോളിങ് ഉണ്ടാവണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം അഞ്ചുവരെയാണ്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാകുമെന്നു പ്രതീക്ഷിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിനായി രാഹുൽ ഗാന്ധിയും നേരിട്ടാണ് പ്രചാരണങ്ങൾ കൊഴുപ്പിച്ചത്.