എക്‌സറേ റിപ്പോര്‍ട്ടില്‍ എല്ലുകള്‍ പൊട്ടിയിരുന്നു’;മൂന്നു വയസുകാരി ഷെറിന്‍ മാത്യൂ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നെന്ന് വെളിപ്പെടുത്തല്‍

single-img
1 December 2017

അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യു ക്രൂരമര്‍ദ്ദനത്തിനിരയായതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. പലതവണയായി എല്ലുകള്‍ക്ക് ക്ഷതം ഏറ്റതായും പരുക്കുകള്‍ പറ്റിയതായും ഡോക്ടര്‍ മൊഴി നല്‍കി.ശിശുരോഗ വിദഗ്ധ ഡോ. സൂസണ്‍ ദകിലാണ് കോടതിയില്‍ മൊഴി നല്‍കിയത്.

ഷെറിന്‍ മാത്യൂസിനെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ആശുപത്രിയിലാക്കിയിരുന്നതായാണ് സൂസണ്‍ കോടതിയില്‍ പറഞ്ഞത്. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ നിരവധി എക്സറെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്സൂസണ്‍ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ വിശദമായ പരിശോധന നടന്നുവരികയാണ്.

കാല്‍മുട്ട്, തുടയെല്ല് എന്നിവയ്ക്കാണ് പൊട്ടലുകള്‍ സ്ഥിരീകരിച്ചത്. ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുന്‍പ് പരുക്കേറ്റതിന്റെ പാടുകള്‍ കാണപ്പെട്ടതായും ഡോക്ടര്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ദത്തെടുത്തതിന് ശേഷമാണ് കുട്ടിക്ക് ഇത്തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിച്ചതെന്നും സൂസണ്‍ പറയുന്നു. കാഴ്ചയ്ക്കും സംസാരത്തിനും വൈകല്യമുള്ള ഷെറിന്‍ ഭക്ഷണം കഴിക്കുന്നതില്‍ വീഴ്ച വരുത്തിയതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് ടെക്സാസിലെ വീട്ടില്‍ നിന്നാണ് കാഴ്ചയ്ക്കും സംസാരത്തിനും വൈകല്യമുള്ള ഷെറിനെ കാണാതായത്. പിന്നീട്, വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലുങ്കില്‍ നിന്ന് കുട്ടിയുടെ മൃതദേശം കണ്ടെത്തുകയും സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും വളര്‍ത്തമ്മ സിനിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബിഹാര്‍ നളന്ദയിലെ മദര്‍ തെരേസാ സേവാ ആശ്രമ അനാഥാലയത്തില്‍ നിന്ന് 2016 ലാണ് അമേരിക്കന്‍ മലയാളികളായ വെസ്ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്.