നടനും പ്രശസ്ത മിമിക്രി കലാകാരനുമായ അബി അന്തരിച്ചു

single-img
30 November 2017

നടനും പ്രശസ്ത മിമിക്രി കലാകാരനുമായ അബി അന്തരിച്ചു. 52 വയസ്സായിരുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ന് രാവിലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അബിയെ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്.

കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. മലയാളികള്‍ നെഞ്ചേറ്റിയ താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവ് അബിയെന്ന കലാകാരനായിരുന്നു.

അമ്പതിലേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളും അബി ചെയ്തിട്ടുണ്ട്. ബിഗ് ബി അമിതാഭ് ബച്ചന്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നിവരെ തന്‍മയത്വത്തോടെ അനുകരിച്ചതിലൂടെയായിരുന്നു അബി മലയാളികള്‍ക്ക് പ്രിയപ്പെട്ട മിമിക്രിതാരമായി മാറിയത്. മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ അബി അന്‍പതിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത യുവതാരം ഷെയ്ന്‍ നിഗത്തിന്റെ പിതാവാണ് അബി.

നടന്‍ ദിലീപ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരോടൊപ്പം സാഗര്‍ എന്ന മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. ലയാളത്തില്‍ അടുത്തിടയിറങ്ങിയ ജൂവലറി പരസ്യത്തില്‍ അമിതാഭ് ബച്ചന്റെ ശബ്ദം നല്‍കിയതും അബിയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ട് നിന്ന ശേഷം ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലാണ് അടുത്തകാലത്ത് അഭിനയിച്ചത്.

ഹബീബ് അഹമ്മദ് എന്നാണു യാഥാര്‍ഥ പേര്. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു. കലാഭവനിലും ഹരിശ്രീയിലും കൊച്ചിന്‍ സാഗറിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്‌സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ മമ്മൂട്ടി തന്നോട് ചോദിച്ച ചോദ്യം അബി ഒരിക്കല്‍ പങ്കുവെച്ചിരുന്നു.

നിനക്ക് ആരാടാ ഈ പേരിട്ടതെന്ന മമ്മുക്കയുടെ ചോദ്യത്തിന് അന്ന് എനിക്ക് പെട്ടെന്ന് ഒരുത്തരം പറയാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അബി പറഞ്ഞത്. ‘ഹബീബ് മുഹമ്മദ് എന്ന എന്നെ അബിയാക്കിയത് സത്യത്തില്‍ ഉത്സവ കമ്മിറ്റിക്കാരാണ്. നാട്ടില്‍ കലാപരിപാടികള്‍ക്കായി ചെല്ലുമ്പോള്‍ പേര് അനൗണ്‍സ് ചെയ്യണമല്ലോ.

നാട്ടിലെ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ എന്റെ മുഴുവന്‍ പേര് അറിയാഞ്ഞിട്ടാകാം അവര്‍ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നു. അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം ഞാന്‍ അബിയായി. അബി എന്നത് സത്യത്തില്‍ ചെറിയൊരു പേരാണ്. പേരിടുമ്പോള്‍ നല്ല മുഴക്കമുള്ള അക്ഷരങ്ങള്‍ ഉണ്ടായാല്‍ നന്നായിരിക്കും. ലാല്‍ എന്നത് രണ്ടക്ഷരമുള്ള ചെറിയൊരു പേരാണ്. പക്ഷേ അതിലെ മുഴക്കം ആളുകളെ ഒന്നുലയ്ക്കുമെന്നും അബി പേരിന്റെ കഥ പറയുമ്പോള്‍ പറഞ്ഞിരുന്നു.

അതേസമയം പഠനകാലം മുതല്‍ അബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി നടന്‍ സലീകുമാര്‍ പറഞ്ഞു. കലാഭവനില്‍ നിന്നും മാറി അദ്ദേഹം മറ്റൊരു ട്രൂപ്പുണ്ടാക്കിയപ്പോള്‍ അതില്‍ സഹകരിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും സലീംകുമാര്‍ പറഞ്ഞു.

അബിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. അബിയുമൊത്തുള്ള സൗഹൃദം മരണം വരെ സൂക്ഷിക്കാന്‍ സാധിച്ചു. അടുത്തിടെ അന്തരിച്ച മിമിക്രി കലാകാരന്‍ ഷിയാസിന്റെ കുടുംബത്തിനായി ഒരു സ്‌റ്റേജ് ഷോ അബി മുന്‍കയ്യെടുത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ അബിക്കൊപ്പം പങ്കെടുക്കാനായെന്നും സലീംകുമാര്‍ പറഞ്ഞു