ദീപിക പദുക്കോണിന്റെയും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലവെട്ടുന്നവർക്ക് 10 കോടി പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് രാജിവെച്ചു
ഹരിയാന: നായിക ദീപിക പദുക്കോണിന്റെയും പത്മാവതി ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലവെട്ടുന്നവർക്ക് 10 കോടി നൽകുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് കുൻവാർ സൂരജ്പാൽ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു.
പത്മാവതിക്ക് ഹരിയാനയിൽ നിരോധം ഏർപെടുത്താതെ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രജ്പുത്തുകളെ അപമാനിച്ചതായി സൂരജ്പാൽ ആരോപിച്ചിരുന്നു.
ഇയാളുടെ പ്രസ്താവന വിവാദമായതോടെ സിങിനെതിരെ 506ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതായി ഇയാൾ വ്യക്തമാക്കിയിരുന്നു. ‘താൻ ഒരു രജപുത് വംശജനാണ് അല്ലാതെ പാർട്ടിയുടെ ഒാഫീസ് പരിചാരകനല്ലെന്നും സിങ് വ്യക്തമാക്കി.
ഞങ്ങൾക്ക് നിയമം കൈയിലെടുക്കാൻ ആഗ്രഹമില്ല. എന്നാൽ രാജ്പുത് റാണിമാരെയോ രാജാക്കൻമാരെയോ മോശമായി ചിത്രീകരിച്ചാൽ മാപ്പ് നൽകില്ലെന്നും സിങ് ഇതിനോടനുബന്ധിച്ചു പറഞ്ഞിരുന്നു.
ബി.ജെ.പിയുടെ ചീഫ് മീഡിയ കോർഡിനേറ്റർ സ്ഥാനമാണ് അദ്ദേഹം രാജിവെച്ചത്.