പദ്മാവതി വിവാദം പുതിയ തലങ്ങളിലേക്ക്; നാഹര്‍ഗഢ് കോട്ടയില്‍ മൃതദേഹം കണ്ടെത്തി

single-img
24 November 2017

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പദ്മാവതി’യുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുകയാണെന്നു പാറയില്‍ എഴുതിയശേഷം യുവാവ് ജയ്പുര്‍ കോട്ടയില്‍ ജീവനൊടുക്കി.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ജയ്പൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നാഹര്‍ഗഢ് കോട്ടയില്‍ പദ്മാവതി പരാമര്‍ശങ്ങള്‍ എഴുതിവെച്ചതിന് സമീപാണ് ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെയാണ് മൃതശരീരം കണ്ടത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.

ഒരു പാറയില്‍ ‘പദ്മാവതിയെ എതിര്‍ത്ത്’ എന്നും മറ്റൊന്നില്‍ ‘പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേ ഉള്ളു’വെന്നും എഴുതിയിട്ടുണ്ട്. അതേസമയം മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് രജപുത്ര കര്‍ണി സേന വ്യക്തമാക്കി.

ഇത് ആത്മഹത്യയാകാമെന്നും ഇങ്ങനെയല്ല ഞങ്ങളുടെ പ്രതിഷേധ രീതിയെന്നും കര്‍ണി സേന പ്രസിഡന്റ് മഹിപാല്‍ സിങ് മക്രാന അറിയിച്ചു. സംഭവത്തെ നിശിതമായി വിമര്‍ശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന്റെ രീതി കൈവിട്ടുപോയെന്നു ബിജെപി അഭിപ്രായപ്പെട്ടു.

സാഹചര്യങ്ങളുടെ ഗുണഫലം മറ്റാരോ എടുക്കുകയാണെന്നും ബിജെപി നേതാവ് വൈഭവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇതൊരു പ്രേതകഥയെ അനുസ്മരിപ്പിക്കുന്നുവെന്നും നമ്മള്‍ ഒരു ജനാധിപത്യത്തിലാണു ജീവിക്കുന്നതെന്നു വിശ്വസിക്കാനാകുന്നില്ലെന്നും സംവിധായകന്‍ ശ്യാം ബെനഗല്‍ അറിയിച്ചു.

അതിനിടെ, പ്രതിഷേധക്കാര്‍ ഡല്‍ഹി ആസാദ്പുരില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ കോലം കത്തിച്ചു.
അതേസമയം, ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ഒരു സമിതിയെ നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.