ദേവികുളം സബ്കളക്ടർ ഐഎഎസ് പാസായത് കോപ്പിയടിച്ചാണെന്ന് എംഎൽഎ എസ് രാജേന്ദ്രൻ
മൂന്നാർ: ജോയ്സ് ജോർജ് എംപിയ്ക്കെതിരെ നടപടിയെടുത്ത ദേവികുളം സബ്കളക്ടർ വിആർ പ്രേംകുമാറിനെ പരിഹസിച്ച് എംഎൽഎ എസ് രാജേന്ദ്രൻ. മൂന്നാറിൽ മറ്റാരോ നിർദ്ദേശിക്കുന്നതു പോലെയാണ് സബ്കളക്ടർ പ്രവർത്തിക്കുന്നതെന്നും സബ്കളക്ടർ ഐഎഎസ് പാസായത് കോപ്പിയടിച്ചാണെന്നും എംഎൽഎ പരിഹസിച്ചു.
അതേസമയം മൂന്നാറിൽ പ്രശ്നങ്ങൾ വഷളാക്കാൻ റവന്യൂ വനം വകുപ്പുകൾ ശ്രമിക്കുകയാണെന്നും രാജേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ മൂന്നാറിൽ നടപ്പാക്കുന്നില്ല. പകരം സർക്കാരിനെതിരെ സമരം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സിപിഐ സിപിഎം പോര് കനക്കുന്നതിനിടയിലാണ് മൂന്നാറിൽ സിപിഎം സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്കെതിരെ എംഎൽഎയുടെ വിമർശനം. കൊട്ടക്കമ്പൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ജോയ്സ് ജോർജ് എം.പിയുടെ 20 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെയാണ് നേരിട്ടുള്ള ഏറ്റുമുട്ടലുമായി സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തിയത്.