ഫേസ്ബുക്ക് കാമുകനെ ഒഴിവാക്കണമെന്ന് വീട്ടുകാര്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി വീടുവിട്ടിറങ്ങി കണ്ണൂരെത്തിയപ്പോള്‍ കാമുകന്‍ വിദേശത്തും; ഒടുവില്‍ പോലീസ് ഇടപെട്ടു

single-img
31 October 2017

ചെറുകുന്ന്: ഫേസ്ബുക്ക് സുഹൃത്തിനെത്തേടി കോഴിക്കോട്ടുനിന്നു കണ്ണൂരെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കണ്ണപുരം പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം തിരിച്ചയച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി പ്ലസ് ടു വിദ്യാര്‍ത്ഥിനി കഴിഞ്ഞദിവസം രാവിലെയാണ് കണ്ണൂരിലെത്തിയത്.

എന്നാല്‍ ഫേസ്ബുക്ക് ബുക്ക് വഴി പരിചയപ്പെട്ട കണ്ണൂരുകാരനായ യുവാവ് പ്രവാസിയാണെന്നറിഞ്ഞതോടെ ബെംഗളൂരുവിലേക്ക് പോകാനായിരുന്നു വിദ്യാര്‍ത്ഥിനിയുടെ തീരുമാനം. ബെംഗളൂരുവിലേക്കുള്ള വഴിയന്വേഷിച്ച് പെണ്‍കുട്ടി കണ്ണപുരം സ്വദേശിനി ബി.റംസീനയുടെ മുമ്പില്‍ എത്തിപ്പെടുകയായിരുന്നു.

കുട്ടിയോട് കാര്യങ്ങളാരാഞ്ഞപ്പോള്‍ സംഭവം പിടികിട്ടിയ റംസീന കുട്ടിയോട് വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സ്വന്തം വീട്ടിലേക്കു പോകാന്‍ കുട്ടി വിസമ്മതിച്ചതോടെ റംസീന പെണ്‍കുട്ടിയെ തന്ത്രപൂര്‍വം കണ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

എസ്.ഐ. ടി.വി.ധനഞ്ജയദാസിനോട് റംസീന കാര്യങ്ങള്‍ വിശദീകരിച്ചു. എസ്.ഐ. കുട്ടിയുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനുശേഷം കോഴിക്കോട് പൊലീസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 11 മണിയോടെ കുട്ടിയെയുംകൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയും ചെയ്തു.

കുട്ടിയുടെ കൈയില്‍ 200 രൂപയാണുണ്ടായിരുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായുള്ള ബന്ധത്തില്‍ രക്ഷിതാക്കള്‍ കുട്ടിക്കെതിരെ തിരിഞ്ഞതാണ് കുട്ടിയെ വീടുവീട്ട് കണ്ണൂരെത്താന്‍ പ്രേരിപ്പിച്ചത്. റംസീനയെ കണ്ടില്ലെങ്കില്‍ ഈ കുട്ടി സ്ഥലം വിട്ടേനെ. അത് കൂടുതല്‍ പ്രശ്‌നങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യുമായിരുന്നു.