യുഎസില്‍ മരിച്ച ഷെറിന്റെ മൃതദേഹം കൈമാറി; ആര്‍ക്കെന്ന് വെളിപ്പെടുത്താതെ അധികൃതര്‍

single-img
29 October 2017

റിച്ചാര്‍ഡ്സണ്‍: അമേരിക്കയിലെ ടെക്സാസില്‍ നിന്നും കാണാതായി മരണപ്പെട്ട മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി. ആര്‍ക്കാണ് മൃതദേഹം കൊടുത്തതെന്ന് ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഒക്ടോബര്‍ 7നാണ് കുട്ടിയെ ഡാലസിലെ മലയാളി ദമ്പതികളുടെ വീട്ടില്‍ നിന്ന് കാണാതാവുന്നത്. പിന്നീട് ഒക്ടോബര്‍ 22നാണ് വെസ്ലിയുടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്ന് ഷെറിന്റേതെന്നു കരുതുന്ന മൃതദേഹം കണ്ടെത്തുന്നത്. എറണാംകുളം സ്വദേശിയായ വെസ്ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തു മകളാണ് ഷെറിന്‍. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ(37) ടെക്സസ് പൊലീസ് അറസ്റ്റുചെയ്തിരുന്നു.

വളര്‍ച്ചക്കുറവുള്ള കുഞ്ഞാണ് ഷെറിന്‍. പോഷകാഹാരക്കുറവുമുണ്ട്. അതിനാല്‍ ഇടയ്ക്കിടെ പാല്‍കൊടുക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നുമണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ച് പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിനു പുറത്തുനിര്‍ത്തിയെന്നും പതിനഞ്ചു മിനിറ്റിനുശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്ലി ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ ബലം പ്രയോഗിച്ച് പാലുകുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്നുകരുതി മൃതദേഹം കലുങ്കില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്ലി പൊലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. നഴ്സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് സംശയം തോന്നാന്‍ കാരണം.

അതിഗുരുതര വിഭാഗത്തില്‍പ്പെടുന്ന വകുപ്പുപ്രകാരം ജീവപര്യന്തമോ അഞ്ചുമുതല്‍ 99 വര്‍ഷം വരെയോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മൃതദേഹം കണ്ടെടുത്തതോടെയാണ് നേരത്തേ പൊലീസിന് നല്‍കിയ മൊഴി ഇയാള്‍ മാറ്റിയത്. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.