മതത്തിന്റെ പേരില്‍ ആളുകളെ തമ്മില്‍ തല്ലിക്കാന്‍ നടക്കുന്നവര്‍ ഇതൊന്നു കാണണം; മലപ്പുറത്ത് പൂജാരിയുടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നത് ജുമാ മസ്ജിദ് കമ്മിറ്റി

single-img
25 October 2017

മലപ്പുറത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരും മതത്തിന്റെ പേരില്‍ ആളുകളെ തമ്മില്‍ തല്ലിക്കാന്‍ നടക്കുന്നവരും ഇതൊന്നു കാണണം. തിരൂര്‍ പുറത്തൂര്‍ സ്വദേശികളായ മേപ്പറമ്പത്ത് അനില്‍കുമാര്‍ രമ്യ ദമ്പതികളുടെ നാലു മാസം പ്രായമുളള കുഞ്ഞിന്റെ ചികിത്സാ സഹായത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി.

കുഞ്ഞിന്റെ ചികിത്സയ്ക്കായി മലപ്പുറം ജില്ലയിലെ വിവിധ മഹല്ല് കമ്മിറ്റികള്‍ക്കും സമീപത്തെ പളളി ഖത്തീബുമാര്‍ക്കും മഹല്ല് കമ്മിറ്റി സഹായം അഭ്യര്‍ത്ഥിച്ച് കത്ത് കൈമാറിയിരിക്കുകയാണ്. വെളളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം അര്‍ജുന്‍ ചികിത്സ സഹായ പിരിവും നടക്കുന്നുണ്ട്.

ശ്വാസകോശം ചുരുങ്ങുന്ന അപൂര്‍വ രോഗമാണ് നാലു മാസം പ്രായമുളള അര്‍ജുന്. ജനിച്ചപ്പോള്‍ തന്നെ രോഗബാധിതനായിരുന്നു. കുഞ്ഞിന്റെ ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന എട്ട് സെന്റ് ഭൂമിയും വീടും അനില്‍കുമാര്‍ വിറ്റു. പണം തീര്‍ന്നപ്പോള്‍ ചികിത്സയും വഴിമുട്ടി.

ഈ സാഹചര്യത്തില്‍ അയല്‍ക്കാരാണ് മഹല്ല് കമ്മിറ്റിയെ വിവരം അറിയിക്കുന്നത്. ഇതോടെയാണ് ഈ കുടുംബത്തിന് താങ്ങായി പുറത്തൂര്‍ ജുമഅത്ത് പളളി നൂറുല്‍ ഈമാന്‍ മദ്രസ കമ്മിറ്റി രംഗത്തിറങ്ങിയത്.

പുറത്തൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അനില്‍കുമാര്‍. പൂജയില്‍ നിന്നുളള ചെറിയ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.