‘ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ചാനലുകളിലെ അവതാരകരുടെ ബോധമില്ലായ്മയാണ് അന്തിചര്‍ച്ചകളുടെ നിലവാരം കുറയാന്‍ കാരണം; അവര്‍ അജണ്ടകള്‍ സെറ്റ് ചെയ്ത് കേമന്മാരാകാന്‍ ശ്രമിക്കുന്നു’: ആഞ്ഞടിച്ച് എസ്.വി പ്രദീപ്

single-img
11 October 2017

ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ അടക്കമുള്ള ചാനലുകളിലെ ചര്‍ച്ചകള്‍ നയിക്കുന്നവരുടെ ബോധമില്ലായ്മയാണ് ഇന്നത്തെ ചര്‍ച്ചകളുടെ നിലവാരം കുറയാന്‍ കാരണമെന്ന് മംഗളം ടെലിവിഷനിലെ ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ്. ഇവര്‍ അജണ്ടകള്‍ സെറ്റ് ചെയ്ത് ചര്‍ച്ചകള്‍ നയിക്കുന്നതാണ് പ്രധാനപ്രശ്‌നമെന്നും എസ് വി പ്രദീപ് പറയുന്നു.

ചാനലുകളിലെ അന്തി ചര്‍ച്ചകളെക്കുറിച്ചും, അവതാരകരെ കുറിച്ചുമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഇ വാര്‍ത്ത നടത്തിയ പോളിംഗ് ക്യാംപെയിനിലായിരുന്നു എസ് വി പ്രദീപിന്റെ പ്രതികരണം.

അന്തിചര്‍ച്ചകള്‍ അത്യാവശ്യമാണ് എന്ന അഭിപ്രായക്കാരനാണ് താന്‍. അന്തിചര്‍ച്ച എന്ന പേരിനോടും വിയോജിപ്പുണ്ട്. ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ അടക്കമുള്ള ചാനലുകളുടെ ചര്‍ച്ചകള്‍ നിലവാരമില്ലാതാകുന്നു. ആ നിലവാരമില്ലായ്മയ്ക്ക് ഉത്തരവാദികള്‍ അവതാരകര്‍ തന്നെയാണ്.

ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ അടക്കമുള്ള ചാനലുകളിലെ അവതാരകരുടെ നിലവാരമില്ലായ്മയാണ് ‘അന്തി ചര്‍ച്ചകള്‍’ എന്ന പേര് തന്നെ വരാന്‍ കാരണം. ഇവര്‍ അജണ്ടകള്‍ സെറ്റ് ചെയ്താണ് ചര്‍ച്ചകള്‍ നയിക്കുന്നത് എന്നതാണ് പ്രധാനപ്രശ്‌നം.

അവതാരകന്റെ റോള്‍ എന്തെന്ന് അറിയാത്ത അവതാരകരാണ് ചാനല്‍ ചര്‍ച്ചകളെ ഈ ഗതികേടിലേക്ക് കൊണ്ടെത്തിച്ചത്. അവര്‍ വന്നിരുന്ന് അവര്‍ കേമന്മാരാകാന്‍ ശ്രമിക്കുന്നു. അവര്‍ക്ക് സംശയ രൂപേണ വിമശര്‍നം ഉന്നയിക്കാം.

എന്നാല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ഇവര്‍ ആരെയും ഒന്നും പറയാന്‍ സമ്മതിക്കില്ല. കാണുന്നവര്‍ക്ക് എന്ത് വിഷയമാണ് എന്ന് മനസിലാക്കാന്‍ പറ്റില്ല. സിപിഎമ്മുകാരന് പറയാനുള്ളത് സിപിഎമ്മുകാരനെ പറയാന്‍ അനുവദിക്കണം. അതേപോലെ കോണ്‍ഗ്രസുകാരനും ബിജെപിക്കാരനും പറയാനുള്ളത് അവരെ കൊണ്ട് പറയാന്‍ അനുവദിക്കണം.

മറ്റുള്ള അതിഥികള്‍ക്ക് അത് വിലയിരുത്താനും അവസരം നല്‍കണം. ഇങ്ങനെയല്ലങ്കില്‍ വിഷയമെന്തന്ന് ജനങ്ങള്‍ക്ക് നിഷ്പക്ഷമായി മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു. അപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നയാള്‍ സ്വാഭാവികമായും വിചാരിക്കും.

ഞങ്ങള്‍ക്ക് ഇതില്‍ നിന്ന് ഒന്നും കിട്ടുന്നില്ല. ഇതെന്താണ് കാണിച്ചു കൂട്ടുന്നത്. അങ്ങനെയുള്ളവരാണ് ഇതിനെ അന്തി ചര്‍ച്ചകള്‍ എന്ന് പരിഹാസരൂപേണ പറയുന്നത്.

ഉച്ചപ്പടം എന്ന് പണ്ട് സിനിമയെ കളിയാക്കയതുപോലെ ചാനല്‍ ചര്‍ച്ചകളെ അന്തി ചര്‍ച്ചകള്‍ എന്ന് കളിയാക്കേണ്ട സാഹചര്യമാണെങ്കില്‍ അതിന് ഉത്തരവാദി ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ അടക്കമുള്ള ചാനലുകളുടെ അവതാരകരാണ്.

അന്തിചര്‍ച്ചകള്‍ അത്യാവശ്യമാണ് എന്ന് താന്‍ പറയാനുള്ള കാരണം ഒരു പ്രധാനപ്പെട്ട വാര്‍ത്തയോട് വിവിധ തലങ്ങളിലുള്ള ആളുകള്‍ക്ക് എന്തൊക്കെയാണ് അഭിപ്രായമെന്ന് അറിയാനുള്ള ഒരേ ഒരു വഴി ഈ തരത്തില്‍ മാത്രമാണ്.

ഇതാണ് അതിന്റെ നല്ലൊരു പ്ലാറ്റ്‌ഫോം. പൊളിറ്റീഷ്യന്‍സിനെ മാത്രം ഉള്‍പ്പെടുത്തിയാണ് ചാനല്‍ ചര്‍ച്ച നടത്തുന്നത്. അതിനുപകരം സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് വേണം ചര്‍ച്ച നടത്താന്‍- പ്രദീപ് പറഞ്ഞു.

മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണനെയും ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകന്‍ വിനു വി ജോണിനെയും പൊളിച്ചടുക്കുന്നതാണ് പ്രദീപിന്റെ വാക്കുകള്‍. പൊതുജനങ്ങള്‍ക്കും പ്രദീപിന്റെ അതേ നിലപാട് തന്നയാണ് ഉള്ളത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ചാനല്‍ ചര്‍ച്ചകള്‍ ഒരുതരത്തിലും സമൂഹത്തിന് ഗുണം ചെയ്യുന്നില്ലെന്ന് മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണനും അന്തി ചര്‍ച്ചകള്‍ ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നതല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകന്‍ വിനു വി ജോണും പറഞ്ഞിരുന്നു.

‘അന്തിചര്‍ച്ചകള്‍ ഗുണകരമല്ലെങ്കില്‍ അത് നിര്‍ത്തുക എന്ന അഭിപ്രായക്കാരനാണ് താന്‍. ചാനല്‍ ചര്‍ച്ചകള്‍ ഒരു തരത്തിലും സമൂഹത്തിന് ഗുണം ചെയ്യുന്നില്ല എന്ന അഭിപ്രായമാണ് എനിക്ക് വ്യക്തിപരമായുള്ളത്. എന്തുകൊണ്ട് വേണു ഇത് തുടരുന്നു എന്ന് ചോദിച്ചാല്‍ അത് എന്റെ തൊഴിലാണ്.

ചര്‍ച്ച ചെയ്യുക എന്നതല്ല എന്റെ തൊഴില്‍. എന്റെ തൊഴില്‍ മാധ്യമ പ്രവര്‍ത്തനമാണ്. അതില്‍ ഒരു പ്രത്യേക ഉത്തരവാദിത്തമാണ് ഇത്. ആ ഉത്തരവാദിത്തം മാറിയാലും മാധ്യമ പ്രവര്‍ത്തനത്തിന് ഒരു തടസ്സവുമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയും. എന്നെ സംബന്ധിച്ച് ഇത് ഒരു അത്യാവശ്യകാര്യമല്ല’ വേണു പറഞ്ഞു.

‘ഞാനെന്തു പറയാനാ… വേണ്ടങ്കില്‍ വേണ്ട…. അത്രയല്ലേയുള്ളൂ കാര്യം.. ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നില്ലല്ലോ’.. ഇത്രയും പറഞ്ഞ് വിനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ഇ വാര്‍ത്ത നടത്തിയ പോളിംഗ് ക്യാംപെയിനില്‍ അന്തി ചര്‍ച്ചകള്‍ സമൂഹത്തിന് ഒരു ഗുണവും ചെയ്യുന്നില്ലെന്നും അന്തി ചര്‍ച്ചകള്‍ നിര്‍ത്താറായെന്നും 80 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു.